‘നാല് ചായപ്പീടിക ഒരു കച്ചവടക്കാരന് ഒന്നിച്ച് കൈകാര്യം ചെയ്യാനാകുമോ? മുഖ്യമന്ത്രിക്ക് 29 വകുപ്പുണ്ട്’ -മുഖ്യമന്ത്രി എല്ലാം അറിയണമെന്നില്ലെന്ന് പി.വി. അൻവർ

മലപ്പുറം: ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് കീഴിലാണെങ്കിലും വകുപ്പിലെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി അറിയണമെന്നി​ല്ലെന്ന് പി.വി. അൻവർ എം.എൽ.എ. എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനും പത്തനംതിട്ട എസ്.പി സുജിത് ദാസിനുമെതിരെ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ വിശദീകരിച്ചാണ് ഇക്കാര്യം പറഞ്ഞത്. ‘വകുപ്പിലെ എല്ലാ കാര്യങ്ങളും അദ്ദേഹം അറിയണമെന്ന് നിർബന്ധമില്ല. മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്. ഒരു കച്ചവടക്കാരന് നാല് ചായപ്പീടിക ഒന്നിച്ച് കൈകാര്യം ചെയ്യാനാകുമോ?. ഇതിനാണ് മുഖ്യമന്ത്രി 29 വകുപ്പിലും വിശ്വസ്തരായ ഓരോ തലവന്മാരെ വെച്ചിരിക്കുന്നത്. രാഷ്ട്രീയ കാര്യങ്ങൾ നോക്കാനാണ് പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശിയെ നിയോഗിച്ചത്. വകുപ്പുകൾ കൃത്യമായി അവലോകനം ചെയ്യുന്നതിൽ ശശിക്ക് പരാജയം സംഭവിച്ചുവെന്ന് തന്നെ കരുതേണ്ടിവരും. താൻ ആവശ്യപ്പെട്ട കാര്യങ്ങളിൽ പോലും കൃത്യമായ നടപടിയുണ്ടായിട്ടില്ല’ -മലപ്പുറത്ത് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ അൻവർ പറഞ്ഞു.

മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ കൃത്യമായി ഉൾക്കൊള്ളാതെ കേരളത്തിലെ പാർട്ടിയെയും സർക്കാറിനെയും തകർക്കാൻ ശ്രമിക്കുന്ന ഗ്രൂപ്പായി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് വകുപ്പിൽ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അജിത് കുമാറിന് പ്രത്യേക സംവിധാനമുണ്ട്. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് അദ്ദേഹം ആളുകളെ കൊല്ലിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിക്കുന്നുണ്ട്. അദ്ദേഹം ചെയ്ത് കൂട്ടിയ കാര്യങ്ങള്‍, ആ തലത്തിലേക്ക് പോകണമെങ്കില്‍ ദാവൂദ് ഇബ്രാഹിമിനെപ്പോലെയുള്ളവരുടെ ജീവചരിത്രം പഠിച്ചാലേ സാധിക്കൂ -അൻവർ പറഞ്ഞു.

നിലവിൽ മുഖ്യമന്ത്രിയോട് താൻ ഒന്നും നേരിട്ട് വ്യക്തമാക്കിയിട്ടി​െല്ലന്നും അദ്ദേഹം പറഞ്ഞു. ‘പ്രശ്നങ്ങൾ എല്ലാം കലങ്ങിത്തെളിയുമ്പോൾ വിശദവിവരങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കും. വിശദമായ കുറിപ്പോടെയാകും കാര്യങ്ങൾ ധരിപ്പിക്കുക. പ്രത്യേക സംഘത്തെ നിയോഗിച്ച് വിഷയം അന്വേഷിക്കാൻ ആവശ്യപ്പെടും’ -പി.വി. അൻവർ അറിയിച്ചു.

Tags:    
News Summary - pv anvar against mr ajith kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.