ജലീലിന്റെ ‘സ്റ്റാർട്ടപ്’ പാർട്ടി തള്ളിയപ്പോൾ അൻവറിന്റെ ‘വാട്സ്ആപ്’

മലപ്പുറം: അഴിമതിക്കെതിരായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കെ.ടി. ജലീലിന്‍റെ സ്റ്റാർട്ടപ് വേണ്ടെന്നും അതിന് സർക്കാർ സംവിധാനങ്ങളുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതിന് പിന്നാലെ പൊലീസിലെ പുഴുക്കുത്തുകൾ ഇല്ലാതാക്കാൻ ‘വാട്സ് ആപു’മായി പി.വി. അൻവർ. ഇതോടെ കെ.ടി. ജലീലും പി.വി. അൻവറും പ്രഖ്യാപിച്ച ‘തുറന്ന യുദ്ധം’ സി.പി.എമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തുറന്നുകാട്ടാൻ പോർട്ടൽ തുടങ്ങുമെന്ന് ജലീൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി വാട്സ്ആപ് നമ്പറും പുറത്തുവിട്ടിരുന്നു. ഇതേക്കുറിച്ച് വാർത്തസമ്മേളനത്തിൽ ചോദ്യമുയർന്നപ്പോഴായിരുന്നു എം.വി. ഗോവിന്ദൻ തള്ളിപ്പറഞ്ഞത്.

എന്നാൽ, ഇതിനുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ പൊലീസിലെ പുഴുക്കുത്തുകൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ജനങ്ങൾക്ക് പരാതി അറിയിക്കാൻ വാട്സ്ആപ് നമ്പർ തുടങ്ങുകയാണെന്ന് പി.വി. അൻവർ എം.എൽ.എ അറിയിച്ചു. പൊലീസിൽനിന്ന് നേരിട്ട അതിക്രമങ്ങൾ അറിയിക്കാൻ 83048 55901 എന്ന നമ്പറാണ് മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടത്. പൊലീസിൽനിന്ന് നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ ഈ നമ്പറിൽ നൽകാം. പീഡിപ്പിക്കപ്പെട്ടവർ, കള്ളക്കേസിൽ കുടുങ്ങിയവർ തുടങ്ങിയവർക്ക് പരാതി നൽകാം. തനിക്ക് ഫോണിൽ ഒരുപാട് പരാതികൾ വരുന്നുണ്ട്. ഇതോടെയാണ് വാട്സ്ആപ് നമ്പർ ഒരുക്കിയതെന്ന് എം.എൽ.എ പറഞ്ഞു.

ഇക്കാര്യത്തിൽ പാർട്ടിയുടെയും സർക്കാറിന്റെയും പിന്തുണ തനിക്കുണ്ടെന്നും തനിക്ക് ലഭിക്കുന്ന തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുമായി ബന്ധപ്പെട്ട് താൻ പാർട്ടിക്കോ മുഖ്യമന്ത്രിക്കോ രേഖാമൂലം പരാതി നൽകിയിട്ടില്ല. വിഷയത്തിൽ മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ പകർപ്പ് അദ്ദേഹം പുറത്തുവിട്ടു. സ്വർണക്കടത്തുമായി പൊലീസിന് ബന്ധമുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ്. മലപ്പുറം എസ്.പിയായിരുന്ന എസ്. സുജിത്ദാസിന് ഇതിനു പിന്നിൽ വ്യക്തമായ കൈകളുണ്ടെന്നും അതിനുള്ള തെളിവുകൾ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, മുഖ്യമന്ത്രിയുടെ വിശ്വസ്തർക്കെതിരെ തുറന്നടിച്ച് സർക്കാറിനെയും പാർട്ടിയെയും പ്രതിസന്ധിയിലാക്കിയ പി.വി. അൻവർ എം.എൽ.എയെ കൈവിട്ട് സി.പി.എം. പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എ.ഡി.ജി.പി എം.ആർ. അജിത്കുമാർ എന്നിവർക്കെതിരെ അൻവർ ഉന്നയിച്ച വിഷയങ്ങളിൽ ഇടപെടേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. അൻവറിന്‍റെ പരാതിയിൽ പി. ശശിക്കെതിരെ ഒന്നുമില്ലെന്നും ചാനലുകളിൽ പറയുന്നതുവെച്ച് പാർട്ടിക്ക് നടപടിയെടുക്കാനാവില്ലെന്നും യോഗ ശേഷം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഉദ്യോഗസ്ഥ വീഴ്ചയെക്കുറിച്ചാണ് പറയുന്നത്. അത് സർക്കാർ തലത്തിൽ അന്വേഷിക്കുന്നുണ്ട്. പൊളിറ്റിക്കൽ സെക്രട്ടറി ഉത്തരവാദിത്തം നിർവഹിച്ചില്ലെന്ന് അൻവർ പറയുന്നതുകൊണ്ടുമാത്രം അങ്ങനെയാകില്ല. സി.പി.എം എം.എൽ.എയായിരിക്കുന്ന ഒരാൾ ഇങ്ങനെയല്ല കാര്യങ്ങൾ പറയേണ്ടിരുന്നതെന്ന് വ്യക്തമാക്കിയ എം.വി. ഗോവിന്ദൻ, അൻവറിന്‍റെ തുറന്നുപറച്ചിലിനോട് പാർട്ടിക്കുള്ള അതൃപ്തി പരസ്യമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ പങ്കെടുത്ത യോഗത്തിൽ അൻവറിനെതിരെ ശക്തമായ വിമർശനം ഉയർന്നതായാണ് വിവരം.

അൻവർ അതിരുവിട്ടെന്നും പാർട്ടി എം.എൽ.എയെന്ന നിലക്കുള്ള മാന്യത പാലിക്കുന്നില്ലെന്നുമായിരുന്നു വിമർശനം. അൻവർ പി. ശശിക്കും എ.ഡി.ജി.പിക്കുമെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും സർക്കാർ കാര്യമായി എടുത്തില്ല. എം.ആർ. അജിത്കുമാറിന്‍റെ കീഴുദ്യോഗസ്ഥരടങ്ങിയ സംഘത്തെയാണ് അൻവറിന്‍റെ പരാതിയിൽ അന്വേഷണത്തിന് നിയോഗിച്ചത്. തുടർന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പുമായി അൻവർ പാർട്ടി സെക്രട്ടറിയെ കണ്ടത്. മുഖ്യമന്ത്രി കൈവിട്ടതോടെ ഒരു ചുവട് പതുങ്ങിയ അൻവർ പാർട്ടി സെക്രട്ടറിയെ കണ്ടശേഷം വർധിത വീര്യത്തോടെ രംഗത്തെത്തിയിരുന്നു. എല്ലാം പാർട്ടി പരിശോധിക്കുമെന്ന എം.വി. ഗോവിന്ദന്‍റെ ഉറപ്പിൽ വിശ്വസിച്ച അൻവർ, പാർട്ടിയും കൈവിട്ടതോടെ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Tags:    
News Summary - PV Anvar's Whatsapp and KT jaleel's Startup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.