തിരുവനന്തപുരം: മെഡിക്കൽ കോളജുകളിലെയും സർക്കാർ ആശുപത്രികളിലെയും ഡോക്ടർമാരുടെ പെൻഷൻപ്രായം ഉയർത്തിയത് രോഗികൾക്ക് ഗുണകരമാകില്ലെന്നും ആശുപത്രികളെ നിലവാരത്തകർച്ചയിലേക്ക് നയിക്കുമെന്നും അഭിപ്രായമുയരുന്നു. ഇപ്പോൾതന്നെ സീനിയർ ഡോക്ടർമാർ രോഗികളെ നോക്കുന്നത് വളരെ പരിമിതമായ സമയം മാത്രമാണ്. മുഴുവൻ സമയവും ജൂനിയർ ഡോക്ടർമാരാണ് ആശുപത്രികൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നത്. ആശുപത്രികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും രോഗികൾക്ക് കൃത്യമായി ചികിത്സ ലഭിക്കാനും എൻട്രി കേഡറുകളിൽ ആണ് ഡോക്ടർമാരുടെ സേവനം ഉണ്ടാകേണ്ടതെന്നാണ് വാദങ്ങൾ ഉയരുന്നത്.
ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ സർക്കാർ ഡോക്ടർമാരുടെ വിരമിക്കൽപ്രായം 58ൽ നിന്ന് 60 ആക്കിയും മെഡിക്കൽ കോളജുകളിലേത് 60ൽനിന്ന് 62 ആക്കിയുമാണ് സർക്കാർ ഉയർത്തിയത്. ഇത് ജൂനിയർ ഡോക്ടർമാരുടെ പ്രമോഷൻ സാധ്യത ഇല്ലാതാക്കുമെന്നും അഭിപ്രായമുണ്ട്. അതേസമയം, അനുഭവപരിചയമുള്ള ഡോക്ർമാരുടെ കുറവ് പരിഹരിക്കാൻ ഇത് വഴിയൊരുക്കുമെന്ന് വാദിക്കുന്നവരുമുണ്ട്. വിരമിക്കൽപ്രായം എത്തിനിൽക്കുന്ന ഡോക്ർമാർ ഒഴികെ വലിയൊരുവിഭാഗത്തിന് പുതിയ തീരുമാനത്തോട് അതൃപ്തിയാണ്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ഇതിനായി നീക്കംനടന്നപ്പോൾ വലിയ പ്രതിഷേധം ഉയർന്നതാണ്.
എന്നാൽ ഇപ്പോൾ അത്തരം പ്രതിഷേധം ഉയർന്നില്ലെങ്കിലും ശക്തമായ അമർഷം ജൂനിയർ ഡോക്ടർമാർക്കിടയിലുണ്ട്.എട്ടുവർഷം മുമ്പ് പെൻഷൻ പ്രായം ഉയർത്തിയപ്പോൾ തന്നെ അസി. പ്രഫസർമാർ അസോ. പ്രഫസർമാരായി പ്രമോഷനാകാൻ വളരെ കാലതാമസം വന്നു. അതേസാഹചര്യം ഇപ്പോൾ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. 50-55 വയസ്സിൽ എത്തിനിൽക്കുന്നവർവരെ അസി. പ്രഫസർമാരായി തുടരുകയാണ്. 2009ൽ പെൻഷൻ പ്രായം ഉയർത്തിയപ്പോൾ പലർക്കും ചെറിയ കാലവ്യത്യാസത്തിലാണ് പ്രമോഷൻ സാധ്യത ഇല്ലാതായത്. പുതിയ തീരുമാനം വരുന്നതോടെ ഇവരുടെ സ്ഥാനക്കയറ്റം വീണ്ടും വൈകും. അതോടെ എൻട്രി കേഡറിലും ആളുണ്ടാവില്ല. പി.എസ്.സി നിയമനത്തിലെ കാലതാമസവും സർക്കാർ മേഖലയിൽ ആകർഷകമായ സേവന വേതന വ്യവസ്ഥകൾ ഇല്ലാത്തതുംമൂലം എൻട്രി കേഡറിൽ ആളെ കിട്ടുന്നില്ലെന്ന വാദവും നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.