പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയം എല്ലാവരുമായി ചർച്ച ചെയ്ത ശേഷമേ തീരുമാനം എടുക്കൂവെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാർ. സർക്കാർ ആദ്യം ചർച്ചക്ക് വിളിച്ചതിൽ ആശയ കുഴപ്പമുണ്ടായി. പ്രശ്നം പരിഹരിക്കരുത് എന്ന് ആഗ്രഹിക്കുന്നവരുടെ ഇടപെടൽ മൂലമാണ് മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽ ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പങ്കെടുക്കാതിരുന്നത്. ശബരിമല വിഷയം രാഷ്ട്രീയ പ്രശ്നമാക്കി ഗുരുതരമാക്കാതിരിക്കാൻ ആചാര അനുഷ്ഠാനങ്ങൾ കൃത്യമായി മുന്നോട്ട് പോകണമെന്നാണ് ദേവസ്വം ആഗ്രഹിക്കുന്നതെന്നും പത്മകുമാർ പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തന്ത്രി, പന്തളം കൊട്ടാരം, ഭക്തജന സംഘങ്ങൾ എന്നിവരുമായി പ്രാഥമിക ചർച്ച നടത്തണമെന്നാണ് ദേവസ്വം ആഗ്രഹിക്കുന്നത്. ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട്. ആരുടെയും തീരുമാനങ്ങൾ പരസ്പരം അടിച്ചേൽപ്പിക്കാതെ മുൻ വിധി ഇല്ലാതെ മുന്നോട്ട് പോകും. ആവശ്യമായ ഘട്ടം എത്തുമ്പോൾ മറ്റുള്ളവരെയും ചർച്ചക്ക് വിളിക്കുമെന്നും പത്മകുമാർ വ്യക്തമാക്കി.
കോടതി ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച് ആശയകുഴപ്പം ഉണ്ടോ എന്ന് നാളത്തെ ചർച്ചക്ക് ശേഷമേ തീരുമാനിക്കാനാകൂ. ശബരിമലയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡും പന്തളം കൊട്ടാരവും ബന്ധപ്പെട്ടവരെല്ലാം ദുഖിതരാണ്. പ്രളയത്തിൽ പമ്പയിലുണ്ടായ നാശ നഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ അയ്യപ്പ ഭക്തരെ സുരക്ഷിതമായി മറുകര കടത്തുകയാണ് ആദ്യ പരിഗണന. ക്ഷേത്ര ദർശനത്തിന് വരുന്ന വനിതകൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഉണ്ടാവില്ലെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.