പമ്പ: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ച താഴ്മൺ തന്ത്രി കുടുംബാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അന്തരിച്ച ശബരിമല മുൻ തന്ത്രി കണ്ഠര് മഹേശ്വരരിന്‍റെ ഭാര്യ ദേവകി അന്തർജനത്തെയും രാഹുൽ ഈശ്വറിന്‍റെ മാതാവ് മല്ലിക നമ്പൂതിരിയെയുമാണ് അറസ്റ്റ് ചെയ്തത്.
ഇവരെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പമ്പയിലെത്തുന്ന പന്തളം രാജാവ് താമസിക്കുന്ന കെട്ടിടത്തിന് മുമ്പിലാണ് തന്ത്രി കുടുംബാംഗങ്ങൾ പ്രതിഷേധ നാമജപം നടത്തിയിരുന്നത്.
അയ്യപ്പ ധർമസേന പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. ഇവരെ പത്തനംതിട്ട സ്റ്റേഷനിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
തന്ത്രി കുടുംബാംഗങ്ങളുടെ അറസ്റ്റിന് പിന്നാലെ ബി.െജ.പി നേതാക്കളായ എം.ടി രമേശും കെ. സുരേന്ദ്രനും ശോഭാ സുരേന്ദ്രനും പ്രതിഷേധ സമരം ആരംഭിച്ചു. തുലാമാസ പൂജ അവസാനിക്കും വരെ പ്രതിഷേധ സമരം തുടരുമെന്ന് ബി.ജെ.പി അറിയിച്ചു.
അതേസമയം, നിലക്കലിൽ ദേശീയ ചാനലിന്‍റെ വാഹനത്തിന് നേരെ പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടു. റിപ്പബ്ലിക്ക് ടി.വിയുടെ കാർ പ്രതിഷേധക്കാർ അടിച്ചു തകർത്തു. ചാനൽ റിപ്പോർട്ടർ പൂജ പ്രസന്ന വന്ന വാഹനമാണ് ആക്രമിക്കപ്പെട്ടത്. ന്യൂസ് മിനിട്ട് റിപ്പോർട്ടർ സരിതയെ ബസിൽ നിന്ന് ഇറക്കിവിട്ടു. ന്യൂസ് 18 ചാനൽ റിപ്പോർട്ടറെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.