ലാബ് പരിശോധനയിൽ ഗുരുതര പിഴവ്; വയോധികക്ക് 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബിൽ നടത്തിയ രക്തപരിശോധനയിൽ പ്ലേറ്റ്െലറ്റ് കൗണ്ടിൽ ഗുരുതര പിഴവ് കണ്ടെത്തിയ സംഭവത്തിൽ വയോധികയായ രോഗിക്ക് 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. 

ജില്ല മെഡിക്കൽ ഓഫിസർ നഷ്ടപരിഹാരം നൽകിയ ശേഷം തുക ബന്ധപ്പെട്ട ജീവനക്കാരിൽനിന്ന് നിയമപ്രകാരം ഈടാക്കാവുന്നതാണെന്നും കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. 67 വയസ്സുള്ള പ്രസന്നയുടെ രക്തപരിശോധനയിലാണ് പിഴവ് കണ്ടെത്തിയത്.

പ്രമേഹചികിത്സയുടെ ഭാഗമായാണ് പ്രസന്നയുടെ പ്ലേറ്റ്ലെറ്റ് കൗണ്ട് ജനുവരി നാലിന് ചെമ്മരുതി പ്രാഥമികാരോഗ്യകേന്ദത്തിലെ ലാബിൽ പരിശോധിച്ചത്. ഫലം വന്നപ്പോൾ 10,000 സെൽസ് മാത്രമാണ് കണ്ടെത്തിയത്. ഒന്നര ലക്ഷം മുതൽ നാല് ലക്ഷം വരെയാണ് അവശ്യം വേണ്ട സെൽസ്. രോഗിക്ക് അടിയന്തരമായി വിദഗ്ധചികിത്സ നൽകണമെന്ന നിർദേശത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യാശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോൾ 1,82,000 സെൽസ് കണ്ടെത്തി. ഇത് സംബന്ധിച്ച് പരാതി പറയാൻ ആശുപത്രിയിലെത്തിയപ്പോൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും ഹെൽത്ത് ഇൻസ്പെക്ടറും മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.  

Tags:    
News Summary - Serious error in lab testing; Human Rights Commission seeks Rs 15,000 compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.