തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്‍റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, റെയിൽവേ മന്ത്രാലയത്തിലെ ഡി.കെ. മിശ്ര എന്നിവർ ഇക്കാര്യം വ്യക്തമാക്കി സംസ്ഥാനത്തിന് കത്തയച്ചിട്ടുണ്ട്. 17-12-19ൽ റെയിൽവേ മന്ത്രാലയം സിൽവർ ലൈനിന് തത്വത്തിൽ അംഗീകാരം നൽകി.
2021 ജനുവരി 15ന് കേന്ദ്ര ധനമന്ത്രി നൽകിയ കത്തിൽ നിർവഹണ ഏജൻസിക്കോ സംസ്ഥാന സർക്കാറിനോ ജപ്പാൻ ഏജൻസി ജൈക്കയുമായി സാമ്പത്തിക സഹകരണത്തിന് മുന്നോട്ടുപോകാമെന്നും സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ അനുമതി നിർവഹണ ഏജൻസി തേടണമെന്നും അറിയിച്ചിരുന്നു. കത്തുകൾ മന്ത്രി വാർത്തസമ്മേളനത്തിൽ വായിച്ചു.
ഇത്രയും വലിയ പദ്ധതി തത്വത്തിൽ അംഗീകാരമില്ലാതെ മുന്നോട്ടുപോകാനാകില്ല. പാർലമെന്‍റിൽ ഉണ്ടായത് സാധാരണ മറുപടി മാത്രമാണെന്നും ബാലഗോപാൽ വ്യക്തമാക്കി. കേന്ദ്രാനുമതിയില്ലെന്ന കെ.പി.സി.സി പ്രസിഡന്‍റിന്‍റെ വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ധനമന്ത്രി.
റെയിൽവേയും കേന്ദ്രവും മറ്റ് ബന്ധപ്പെട്ട ഏജൻസികളും പരിശോധിക്കുന്ന മുറക്കാണ് ബാക്കി അനുമതി കിട്ടുക. അതിന്‍റെ കാര്യങ്ങൾ നീക്കുകയാണ്. നിയമപരമായും സാങ്കേതികമായും എല്ലാം ചെയ്യും.
കേരളത്തിൽ വന്ദേഭാരതിലെ പ്രയാസം ഇ. ശ്രീധരൻ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വന്ദേഭാരത് വന്നതുകൊണ്ട് കെ-റെയിൽ ഉപേക്ഷിക്കാൻ കോൺഗ്രസ് നേതാക്കൾ പറയുന്നു. പ്രഖ്യാപനത്തിൽ ബി.ജെ.പി നേതാക്കൾക്ക് ഉള്ളതിനേക്കാൾ കൂടുതൽ വിശ്വാസം കോൺഗ്രസ് നേതാക്കൾക്കുണ്ടെന്ന വൈരുധ്യാത്മകതയുണ്ട്. ഡി.പി.ആറിൽ കേന്ദ്രം ചോദിച്ചാൽ ഇനിയും വ്യക്തത വരുത്തും. അങ്ങനെയാണ് ഡി.പി.ആർ അന്തിമമാക്കുക.
പദ്ധതിക്ക് പണം നൽകുന്ന ഏജൻസി തിരിച്ചുകിട്ടുമോ എന്നു നോക്കും. സാമ്പത്തിക വിജയം, വിപണി വിജയം ഒക്കെ നോക്കും. നന്നായി പഠിച്ചാണ് അന്തിമ രൂപമാക്കുക. പ്രായോഗികമായ പ്രശ്നങ്ങൾ കൂട്ടിച്ചേർത്ത് വിജയകരമാക്കണം. സാധാരണ ഗതിയിൽ ഇതിന് കേന്ദ്രത്തിന് അനുമതി തരേണ്ടിവരും. മുഖ്യമന്ത്രി മുൻകൈ എടുത്ത് സിൽവർ ലൈൻ വിഷയങ്ങൾ ബന്ധപ്പെട്ടവരുമായി ഇനിയും സംസാരിക്കും. വാശി കാണിച്ചും ചെയ്യുമെന്ന നിലപാട് സർക്കാറിനില്ല. എല്ലാവരെയും ബോധ്യപ്പെടുത്തി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.