ഖരമാലിന്യ പരിപാലന പദ്ധതിയുടെ ലോഗോയും വെബ്‌സൈറ്റും പ്രകാശനം ചെയ്തു

തിരുവനന്തപുരം : കേരളത്തിലെ നഗരങ്ങളിലെ മാലിന്യ പരിപാലന സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആധുനിക ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കുന്നതിനുമായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ലോഗോ മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു. പദ്ധതിയുടെ പൂർണവിവരങ്ങളും അറിയിപ്പുകളും അടങ്ങുന്ന ഔദ്യോഗിക വെബ്‌സൈറ്റും മന്ത്രി ലോഞ്ച് ചെയ്തു.

മാലിന്യമുക്ത നവകേരളം സൃഷ്ടിക്കാൻ ഖരമാലിന്യ പരിപാലന പദ്ധതിക്ക് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് എം.ബി രാജേഷ് പറഞ്ഞു. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കും. വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാനും പഠിക്കാനും പൊതുജനങ്ങള്‍ക്ക് വെബ്സൈറ്റ് പ്രയോജനപ്രദമാകുമെന്നും മന്ത്രി പറഞ്ഞു.

ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതി ആറ് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 230കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക.

കേരളത്തിലെ 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപ്പറേഷനുകളിലും നടപ്പിലാക്കുന്ന പദ്ധതിയിലൂടെ മാലിന്യ പരിപാലനത്തിൽ സമഗ്രമായ മാറ്റം കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഓരോ നഗരസഭകളിലും പദ്ധതിയുടെ ഭാഗമായി സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയര്‍മാരുടെ നിയമനം പൂർത്തിയായി. അഞ്ചു വര്‍ഷത്തെ ഖര മാലിന്യ പരിപാലന മാസ്റ്റർപ്ലാന് രൂപം നല്‍കാനുള്ള വിവരശേഖരണം നഗരസഭകളിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ നഗരസഭകളിലെയും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ 25 വർഷത്തെ മാലിന്യ ഉല്പാദനത്തിന്റെ തോത് കണ്ടെത്തുകയും, ജി.ഐ.എസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് 80 മുതൽ 100 കിലോമീറ്റർ വരെ ദൂരത്തിലുള്ള നഗരസഭകളെ ക്ലസ്റ്ററുകളായി തിരിച്ച്, ഓരോ ക്ലസ്റ്ററിലും സാനിറ്ററി ലാൻഡ്‌ഫിൽ സ്ഥാപിക്കുന്നതിന് അനുയോജ്യമായ ഭൂമി കണ്ടെത്തുന്ന പ്രവർത്തനങ്ങളും തുടങ്ങി.

Tags:    
News Summary - Solid waste management project logo and website launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.