കണ്ണൂർ: ബി.പി.എഡ്, എം.പി.എഡ് കോഴ്സുകൾ നിർത്തിയതിലൂടെ കണ്ണൂർ സർവകലാശാലക്ക് കോടികളുടെ നഷ്ടമുണ്ടായെന്ന് എ.ജിയുടെ ഓഡിറ്റ് റിപ്പോർട്ട്. മാങ്ങാട്ടുപറമ്പ് കാമ്പസിൽ 10.27 കോടി ചെലവഴിച്ച് ഒരുക്കിയ സൗകര്യങ്ങൾ ഇതുവഴി ഉപയോഗശൂന്യമായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വർഷംതോറും ഫീസിനത്തിൽ ലഭിച്ച 80 ലക്ഷത്തിന്റെ വരുമാനവും നിലച്ചു. ഇരു കോഴ്സുകളും നിർത്തി സർവകലാശാല ആരംഭിച്ച ഇന്റഗ്രേറ്റഡ് കോഴ്സുകളിൽ പഠിതാക്കളെ ലഭിക്കുന്നുമില്ല. 40 സീറ്റുള്ള കോഴ്സുകളിൽ ആദ്യ ബാച്ചിൽ നാലും രണ്ടാം ബാച്ചിൽ 16ഉം പേരാണ് ചേർന്നത്. 2001ലാണ് കണ്ണൂരിൽ ബി.പി.എഡ്, എം.പി.എഡ് കോഴ്സുകൾ തുടങ്ങിയത്. എൻ.സി.ടി.ഇ അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി 2021ൽ കോഴ്സ് മുന്നറിയിപ്പില്ലാതെ നിർത്തലാക്കി. അന്നത്തെ വകുപ്പ് മേധാവിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രനാണ് കോഴ്സ് അവസാനിപ്പിക്കാൻ നിർദേശം നൽകിയത്. എൻ.സി.ടി.ഇ അംഗീകാരം കോഴ്സിനില്ലെന്ന് പറഞ്ഞാണ് വി.സിയുടെ നടപടി.
കായിക വകുപ്പിൽ പ്രഫസർ, അസോസിയറ്റ് പ്രഫസർ, മൂന്ന് അസി. പ്രഫസർമാർ എന്നിവർക്കായി ശമ്പളയിനത്തിൽ പ്രതിവർഷം ഒരുകോടി 10 ലക്ഷം രൂപയാണ് ചെലവ്. വരുമാനമൊന്നും ലഭിക്കാതെ വന്നതോടെ ശമ്പളയിനത്തിൽ സർവകലാശാലക്ക് വലിയ സാമ്പത്തിക ബാധ്യത വന്നു.
എ.ജിയുടെ എതിർപ്പ് മുന്നിൽക്കണ്ടാണ് സർവകലാശാല പിന്നീട് ഇന്റഗ്രേറ്റഡ് എം.പി.എഡ് കോഴ്സ് ആരംഭിച്ചതെന്നാണ് വിമർശനം. കോഴ്സ് നിർത്തിയതിൽ വൻ ദുരൂഹതയുണ്ടെന്നും സർവകലാശാലക്കുണ്ടായ ബാധ്യത വകുപ്പ് മേധാവി അനിൽ രാമചന്ദ്രനിൽനിന്നും മുൻ വി.സി ഗോപിനാഥ് രവീന്ദ്രനിൽനിന്നും ഈടാക്കണമെന്നും കെ.പി.സി.ടി.എ കണ്ണൂർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.