പയ്യന്നൂർ: പാർട്ടി ഫണ്ട് തിരിമറിയിൽ ആരോപണവിധേയനായ പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ആവശ്യപ്പെട്ടു. പയ്യന്നൂരിൽ ആക്രമണത്തിനിരയായ കോൺഗ്രസ് ഓഫിസ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരൻ. രക്തസാക്ഷിക്കുവേണ്ടി സമാഹരിച്ച ഫണ്ട് കക്കുന്നത് ശവം തിന്നുന്നതിന് തുല്യമാണ്. ജാഗ്രതക്കുറവ് എന്ന് സി.പി.എം പറഞ്ഞാൽ കട്ടു എന്നുതന്നെയാണർഥം. അഴിമതി പുറത്തുകൊണ്ടുവന്ന സാധുമനുഷ്യനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത് നിസ്സാരമായ കാര്യമല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ കള്ളക്കേസിൽ കുടുക്കാനാണ് സർക്കാറിന്റെ ശ്രമം. സംഭവത്തിൽ ഇ.പി. ജയരാജനെ പ്രതിചേർത്തില്ലെങ്കിൽ കോൺഗ്രസ് കോടതിയെ സമീപിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു. തകർക്കപ്പെട്ട ഗാന്ധിമന്ദിരവും ഗാന്ധിപ്രതിമയും കണ്ടശേഷം ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ അദ്ദേഹം ആശുപത്രിയിൽ സന്ദർശിച്ചു. ഡി.സി.സി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ്, സതീശൻ പാച്ചേനി തുടങ്ങിയവരും സുധാകരനോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.