തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പോക്സോ കേസ് പരാമർശം ബൂമറാങ്ങായി. സുധാകരന്റെ തല കൊയ്യാൻ ഗോവിന്ദൻ തൊടുത്ത അമ്പ് തറച്ചത് പാർട്ടിയുടെയും സർക്കാറിന്റെയും നെഞ്ചത്താണ്. ആഭ്യന്തര വകുപ്പിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കിയതിനു പുറമെ, മോൻസൺ കേസ് പ്രതിരോധിക്കാൻ കെ. സുധാകരന് പുതിയ ആയുധം നൽകുന്നതുമാണ് ഗോവിന്ദന്റെ പരാമർശം.
പോക്സോ കേസിൽ പീഡനം നടക്കുമ്പോൾ കെ. സുധാകരൻ മോൻസണിന്റെ വീട്ടിലുണ്ടായിരുന്നെന്നും പോക്സോ കേസുമായി ബന്ധപ്പെട്ടും സുധാകരനെ ചോദ്യം ചെയ്യേണ്ടിവരുമെന്നുമാണ് ഗോവിന്ദൻ പറഞ്ഞത്. സുധാകരനെതിരെ ഇരയായ പെണ്‍കുട്ടിയുടെ മൊഴിയില്ലെന്നും മോൻസൺ മാവുങ്കലിന്റെ തട്ടിപ്പുകേസിലാണ് സുധാകരനെ ചോദ്യം ചെയ്യുന്നതെന്നും അന്വേഷണസംഘം വിശദീകരിച്ചതോടെ ഗോവിന്ദന്റെ വാദം പൊളിഞ്ഞു.
ഇരയായ പെൺകുട്ടിയുടെ മൊഴിയിൽ കെ. സുധാകരനുമായി ബന്ധപ്പെട്ട പരാമർശമുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് കേസെടുത്തില്ലെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പുമാണ്. 2019ൽ നടന്ന പീഡനം സംബന്ധിച്ച് 2021ൽ തട്ടിപ്പുകേസിൽ മോൻസൺ അറസ്റ്റിലായതിനു പിന്നാലെയാണ് പെൺകുട്ടി പരാതി നൽകിയത്. പോക്സോ കേസിൽ ഇരയുടെ മൊഴിയുണ്ടെങ്കിൽ ഉടൻ കേസെടുക്കണം. 2021ൽ നൽകിയ മൊഴിയിൽ പേരുണ്ടെങ്കിൽ ഇത്രയും നാൾ കേസെടുക്കാതിരുന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയായി കണക്കാക്കേണ്ടിവരും.
തട്ടിപ്പുകേസിലാണ് സുധാകരനെ ചോദ്യം ചെയ്യുന്നതെന്ന ക്രൈംബ്രാഞ്ച് വിശദീകരണം ചുണ്ടിക്കാണിച്ചപ്പോൾ പോക്സോ കേസിൽ വേറെ വിളിപ്പിക്കുമായിരിക്കുമെന്നാണ് ഗോവിന്ദൻ പറഞ്ഞത്.അത് സുധാകരനെതിരെ പോക്സോ കേസ് നീക്കത്തിൽ തുടർനടപടിയുണ്ടാകുമെന്നതിന്റെ സൂചനയാണ്. അങ്ങനെയുണ്ടാകുകയാണെങ്കിൽ കേസെടുക്കാൻ വൈകിയതിലുള്ള വീഴ്ച സമ്മതിക്കാതെ സർക്കാറിന് മുന്നോട്ടുപോകാനുമാകില്ല.പുരാവസ്തു തട്ടിപ്പുകേസിൽ രണ്ടാം പ്രതിയായ കെ. സുധാകരൻ മോൻസണിൽനിന്ന് പണം കൈപ്പറ്റുന്നത് കണ്ടെന്ന സാക്ഷി മൊഴിയുണ്ട്. മോൻസണിന്റെ വീട്ടിൽ സുധാകരൻ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നതാണ്.
സി.പി.എം മനഃപൂർവം കുടുക്കുകയാണെന്ന് സുധാകരൻ വിശദീകരിക്കുമ്പോഴും സാക്ഷിമൊഴിയും ചിത്രങ്ങളും സംബന്ധിച്ച് കൃത്യമായ വിശദീകരണം നൽകാനായിട്ടില്ല. പക്ഷേ, എം.വി. ഗോവിന്ദന്റെ പാളിയ പോക്സോ കേസ് പരാമർശത്തോടെ കാര്യങ്ങൾ മാറുകയാണ്. തന്നെ സി.പി.എം മനഃപൂർവം കുടുക്കുകയാണെന്ന കെ. സുധാകരന്റെ വാദത്തിന് കൂടുതൽ ബലം ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.