കോഴിക്കോട്: ടെലഗ്രാം വഴി ഓൺലൈൻ ട്രേഡിങ് ജോലി വാഗ്ദാനം ചെയ്ത് 17.50 ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കുണ്ടായിത്തോട് സ്വദേശിനിയായ യുവതിയുടെ പണം തട്ടിയ ആലുവ സ്വദേശി നിതിൻ ജോൺസൻ മാവുംകൂട്ടത്തിലിനെയാണ് (31) നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്.
2023ലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിക്ക് ജോലി വാഗ്ദാനം ചെയ്യുകയും പിന്നീട് ടെലഗ്രാം ലിങ്ക് വഴി വിവിധ ടാസ്കുകൾ ചെയ്യാൻ ആവശ്യപ്പെട്ടും ബിറ്റ്കോയിൻ ട്രേഡിങ് ടാസ്ക് നടത്തിച്ചും തവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിച്ച് 17,56,828 രൂപ തട്ടിയെടുക്കുകയായിരുന്നു. ഈ കേസിൽ എറണാകുളം സ്വദേശി മുണ്ടൊച്ചാലിൽ നിസാർ (32) ജനുവരിയിൽ അറസ്റ്റിലായിരുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും നല്ലളം പൊലീസ് പറഞ്ഞു.
ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിൽ നല്ലളം ഇൻസ്‌പെക്ടർ സുമിത്ത് കുമാർ, എസ്.ഐ രതീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷാജി, സിവിൽ പൊലീസ് ഓഫിസർമാരായ രജിൻ, ഷംന എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.