തളിപ്പറമ്പിൽ 13കാരിയെ ഗർഭിണിയാക്കിയത്​ 10ാം ക്ലാസുകാരനല്ല, അന്വേഷണം പിതാവിലേക്ക്​

തളിപ്പറമ്പ്: കുറുമാത്തൂരിൽ 13കാരി പീഡനത്തിനിരയായ കേസിന്റെ അന്വേഷണം പെൺകുട്ടിയുടെ പിതാവിലേക്ക്. പിതാവാണ് പീഡിപ്പിച്ച് ഗർഭിണിയാക്കിയതെന്ന് പോലീസിൽ പെൺകുട്ടി മൊഴി നൽകി. പിതാവിന്റെ ഭീഷണിയെ തുടർന്നാണ് പത്താം ക്ലാസുകാരൻ പീഡിപ്പിച്ചുവെന്ന് ആദ്യം മൊഴി നൽകിയതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

വിദേശത്ത് ജോലി ചെയ്യുന്ന സമ്പന്നനായ പിതാവ് നാട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടിയെ പല തവണയായി പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. നാട്ടിലുണ്ടായിരുന്ന പിതാവ് ലോക് ഡൗണിന് ശേഷം വിദേശത്തേക്ക് തിരിച്ചുപോകുകയും ചെയ്തു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ആറുമാസം ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. സംഭവം വിദേശത്തുള്ള പിതാവിനെ അറിയിച്ചിരുന്നെങ്കിലും പിതാവിന്റെ ഭീഷണിയെ തുടർന്ന് കുട്ടി ആദ്യം പൊലീസിനോട് യാഥാർഥ്യം തുറന്നു പറഞ്ഞിരുന്നില്ല.

2019 ഡിസംബറിൽ വീട്ടിൽ ആളില്ലാത്ത ദിവസം ബന്ധുവായ പത്താം ക്ലാസുകാരൻ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിച്ചുവെന്ന് കാണിച്ചാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നത്. എന്നാൽ മൊഴിയിൽ കണ്ടെത്തിയ ചില വൈരുദ്ധ്യം പൊലീസിന് സംശയമുയർത്തി. തുടർന്ന് വനിതാ പൊലീസുകാരും കൗൺസിലിംഗ് വിദഗ്ധരും ചേർന്ന് സംസാരിച്ചപ്പോഴാണ് പിതാവാണ് പലതവണയായി പീഡനത്തിന് ഇരയാക്കിയതെന്ന് കുട്ടി വെളിപ്പെടുത്തുകയായിരുന്നു.

താൻ ചെയ്ത ക്രൂര കൃത്യം മകളെ ഭീഷണിപ്പെടുത്തി ബന്ധുവായ കൗമാരക്കാരന്റെ തലയിൽ കെട്ടിവെച്ചു തലയൂരാനാണ് പിതാവ് ശ്രമിച്ചത്. മജിസ്‌ട്രേറ്റിന് മുൻപിലും പെൺകുട്ടി പിതാവിന്റെ പേര് വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.