യുവാവിന്‍റെ ജനനേന്ദ്രിയം കടിച്ചുപറിച്ച കേസിൽ കസ്റ്റഡിയിലായ പ്രതി സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു

തിരുവല്ല: തിരുവല്ല നഗരത്തിലെ ബാർ പരിസരത്തുണ്ടായ അടിപിടിക്കിടെ യുവാവിന്‍റെ ജനനേന്ദ്രിയം കടിച്ചുപറിച്ച സംഭവത്തിൽ കസ്റ്റഡിയിലായ പ്രതി തിരുവല്ല പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു. കുറ്റപ്പുഴ പാപ്പിനിവേലിൽ വീട്ടിൽ സുബിൻ അലക്സാണ്ടർ (28) ആണ് ഇന്നലെ രാത്രി 10 മണിയോടെ സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്.

കുറ്റപ്പുഴ അമ്പാടി വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന സവീഷ് സോമൻ (35)നെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് സുബിൻ ഇന്നലെ വൈകിട്ടോടെ പൊലീസിന്റെ പിടിയിലായത്. തിരുവല്ല നഗരമധ്യത്തിലെ ബാർ പരിസരത്ത് ഇന്നലെ വൈകിട്ട് ആറുമണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

ബാറിൽ നിന്നും മദ്യപിച്ചിറങ്ങിയ സുബിൻ മറ്റാരെയോ ഫോൺ ചെയ്യാനായി സവീഷിന്റെ മൊബൈൽ ഫോൺ വാങ്ങി. തുടർന്ന് മൊബൈൽ ഫോൺ തിരികെ നൽകണമെങ്കിൽ 3,000 രൂപ തരണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടർന്നുണ്ടായ തർക്കമാണ് അടിപിടിയിലും ആക്രമണത്തിലും കലാശിച്ചത്. ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.

വീട് കയറിയുള്ള ആക്രമണം അടക്കം ഒട്ടനവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സുബിനെ 2023ൽ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. കാപ്പാ കാലാവധി കഴിഞ്ഞ് തിരികെ നാട്ടിലെത്തിയ സുബിൻ വീണ്ടും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്.

അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുബിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും രാത്രി പത്തരയോടെയാണ് സവീഷിന്റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും കേസെടുക്കും മുമ്പാണ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന സുബിൻ രക്ഷപ്പെട്ടതെന്നും പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും എസ്.എച്ച്.ഒ ബി.കെ. സുനിൽ കൃഷ്ണൻപറഞ്ഞു.

Tags:    
News Summary - The accused in the case of biting the genitals of the youth escaped from the thiruvalla police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.