കോഴിക്കോട് : മുഖ്യമന്ത്രിക്കെതിരായി ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധതിരിക്കലിന്‍റെ രണ്ടാം ഘട്ടമായിട്ടാണ് സോളാർ കേസ് വിവാദ നായികയെയും രംഗത്തിറക്കിയെതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. ഫെയ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരിച്ചത്. താൻ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാൻ ദുരൂഹമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതിൽ അഗ്രഗണ്യനാണ് പിണറായി വിജയൻ.
ആ പരിപ്പ് ഇനിയും കേരളത്തിൽ വേവില്ലെന്ന് അദ്ദേഹം മനസിലാക്കണം. നിയമസഭയ്ക്ക് അകത്തും പുറത്തും യു.ഡു.എഫ് ചോദിച്ച ഒരുപാട് ചോദ്യങ്ങൾ ഇപ്പോഴും അന്തരീക്ഷത്തിൽ നിൽക്കുകയാണ്. ഒരൊറ്റ ചോദ്യത്തിന് പോലും മറുപടി പറയാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിച്ചിട്ടില്ല. ഇത് നാടിന്റെ സംശയങ്ങൾ ബലപ്പെടുത്തുകയാണ്.
ജനശ്രദ്ധ തിരിച്ചുവിടാൻ, ബുദ്ധിശൂന്യനായ കൺവീനറുടെ കൈയിൽ പടക്കം കൊടുത്തുവിടുമ്പോൾ, അതയാളുടെ കൈയിൽ കിടന്നുതന്നെ പൊട്ടുമെന്ന് മുഖ്യമന്ത്രി ഓർക്കേണ്ടതായിരുന്നു. മണ്ടത്തരങ്ങൾക്കും വിടുവായത്തങ്ങൾക്കും പണ്ടേ പേരുകേട്ട അദ്ദേഹത്തിന്റെ പെട്ടെന്നുള്ള പ്രതികരണങ്ങൾ ജനങ്ങൾക്ക് സത്യം ബോധ്യപ്പെടുത്തി.
എൽ.ഡി.എഫ് കൺവീനറുടെ തലയിലെ വെടിയുണ്ട മജ്ജയിൽ ലയിച്ചില്ലാതായത് പോലെ, ഓഫീസിന് പടക്കമെറിഞ്ഞയാളും മാഞ്ഞു പോകുന്ന കാഴ്ച കണ്ട് കേരളം ചിരിക്കുകയാണ്. ശ്രദ്ധതിരിക്കലിന്റെ രണ്ടാം ഘട്ടമായി, കൈയിലെ അടുത്ത ആയുധമായ സോളാർ കേസ് വിവാദ നായികയെയും അങ്ങ് രംഗത്തിറക്കിയിട്ടുണ്ട്.
മൂന്നാംഘട്ടത്തിൽ, ഏത് സഖാവിനെ രക്തസാക്ഷിയാക്കിയാണ് താങ്കൾ പുകമറ സൃഷ്ടിക്കുകയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നാടിനോടും നാട്ടുകാരോടും എന്തിന് സ്വന്തം പാർട്ടി അണികളോടുപോലും ഒരിത്തിരി സ്നേഹമില്ലാത്ത താങ്കൾ സമ്പൂർണ പരാജയമാണെന്നും സുധാകരൻ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.