പത്തനംതിട്ട: കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറാണെന്ന കാര്യം പോലും മറക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. പൊതുപ്രവർത്തകനായിരുന്നയാൾക്ക് എങ്ങനെയാണ് പ്രതിഷേധക്കാർക്കെതിരെ മോശം വാക്കുകൾ ഉപയോഗിക്കാൻ സാധിക്കുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.
മനപൂർവം പ്രകോപനം സൃഷ്ടിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. പ്രതിഷേധക്കാർ താൻ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ഓടിപ്പോയി എന്ന് ഗവർണർ വീമ്പിളക്കുന്നു. കാറിൽ നിന്നും അദ്ദേഹം ഇറങ്ങിയപ്പോൾ പ്രതിഷേധക്കാർ പോയില്ലായിരുന്നുവെങ്കിൽ ഗവർണർ എന്ത് ചെയ്യുമായിരുന്നുവെന്നും പിണറായി ചോദിച്ചു. നവകേരള സദസിനിടെ തനിക്കെതിരെ കരിങ്കൊടി ഉയരുമ്പോൾ അവരെയും താൻ കൈവീശി കാണിക്കുകയാണ് ചെയ്യുന്നത്. ഈ പ്രതിഷേധം അതിരുവിടുമ്പോൾ മാത്രമാണ് പൊലീസ് ഇടപെടുന്നത്. താനോ മന്ത്രിമാരോ പ്രതിഷേധക്കാരെ വാഹനത്തിൽ നിന്നിറങ്ങി നേരിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരമാവധി പ്രകോപനം സൃഷ്ടിക്കാനാണ് ഗവർണറുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് സെനറ്റ് അംഗങ്ങളുടെ നിയമനത്തിനായി സർവകലാശാല നൽകിയ പട്ടിക വെട്ടി ഗവർണർ സ്വന്തംനിലക്ക് നിയമനം നടത്തിയത്. എവിടെ നിന്നാണ് സെനറ്റ് അംഗങ്ങളുടെ നിയമനത്തിനായി ഗവർണർക്ക് പേരുകൾ ലഭിച്ചത്. ആർ.എസ്.എസാണ് ഗവർണർക്ക് പേരുകൾ നൽകിയതെന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.