വില്ലനായി മറ്റൊരു മോഴ; ദൗത്യം തുടരും

മാനന്തവാടി: കൊലയാളി ആന ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ദൗത്യസംഘത്തിന്റെ നാലാം ദിവസത്തെ ശ്രമവും വിഫലമായി. ബുധനാഴ്ച കൂടെയുള്ള കാട്ടാനയാണ് വില്ലനായത്. ചൊവ്വാഴ്ച അർധരാത്രിയോടെ നാഗർഹോള വനമേഖലയിലേക്ക് നീങ്ങിയ കാട്ടാന ബുധനാഴ്ച രാവിലെയോടെ കേരള കർണാടക അതിർത്തിയായ ബാവലിയിൽ തിരികെ എത്തിയതായി സിഗ്നൽ ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ രാവിലെ ആറുമണിയോടെ തന്നെ ദൗത്യസംഘം സിഗ്നൽ ലഭിച്ച സ്ഥലത്തേക്ക് നീങ്ങി. തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ട് തവണ ആനയെ നേരിൽ കാണുകയും മയക്കുവെടി വെക്കാൻ തയാറെടുക്കുകയും ചെയ്തു. ആദ്യ തവണ ആന അതിവേഗം കാട്ടിലേക്ക് മറഞ്ഞതിനാൽ ശ്രമം വിജയിച്ചില്ല. രണ്ടാം തവണ വെടിവെക്കാൻ ശ്രമിച്ചെങ്കിലും കൂടെയുള്ള മോഴ ആന ദൗത്യസംഘത്തിനെതിരെ ചീറിയടുത്തു. തുടർന്ന് വെടിയുതിർത്ത് സംഘം രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് മയക്കു വെടിവെക്കാനുള്ള ശ്രമം വിഫലമായത്. സന്ധ്യയോടെയാണ് ബുധനാഴ്ചത്തെ ദൗത്യം അവസാനിപ്പിച്ചത്. രാത്രിയിൽ നിരീക്ഷണം ഏർപ്പെടുത്തി.

ദൗത്യം വ്യാഴാഴ്ചയും തുടരും. അതിനിടെ, തൃശ്ശൂർ മണ്ണൂത്തിയിൽ നിന്ന് എത്തിച്ച തെർമൽ കാമറ ഉപയോഗിച്ചെങ്കിലും പ്രയോജനം ലഭിച്ചില്ല. നോർത്ത് വയനാട്‌ ഡി.എഫ്.ഒ മാർട്ടിൻ ലോവൽ, സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്ന, വയനാട് വൈൽഡ് ലൈഫ് വാർഡൻ പി. ദിനേഷ്, ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒ ഇംത്യാസ്, സോഷ്യൽ ഫോറസ്ട്രി എ.സി.എഫ് ഹരിലാൽ എന്നിവരാണ് ദൗത്യ സംഘത്തിന് നേതൃത്വം നൽകുന്നത്.

Tags:    
News Summary - The mission to catch will continue in wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.