പറവൂർ: സഹോദരപുത്രൻ തകർത്ത പെരുമ്പടന്ന വാടാപ്പിള്ളി പറമ്പ് ലീലയുടെ വീട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർമിച്ച് നൽകും. സംസ്ഥാന നിയമസഹായ അതോറിറ്റിയുടെ (കെൽസ) ഇടപെടലിനെ തുടർന്ന് സഹോദരങ്ങൾ നൽകിയ ആറു സെന്റ് സ്ഥലത്താണ് സന്നദ്ധ സംഘടനയുമായി ചേർന്ന് പ്രതിപക്ഷ നേതാവ് വീട് നിർമിക്കുക.
സഹോദരപുത്രൻ വീട് തകർത്ത സംഭവത്തിൽ ഒറ്റപ്പെട്ട ലീലയെ സംരക്ഷിക്കുമെന്നും രണ്ടുദിവസത്തിനകം താമസസൗകര്യം ഒരുക്കി നൽകുമെന്നും പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൊളിച്ച വീടിനു സമീപം നാട്ടുകാർ ഒരുക്കിയ ഷെഡിൽ ലീലയെ കാണാൻ എത്തിയപ്പോഴായിരുന്നു വി.ഡി സതീശൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ആലുവയിൽ നിന്ന് ജോലി കഴിഞ്ഞ് തിരികെ എത്തുമ്പോഴാണ് ലീല താമസിച്ചിരുന്ന വീട് പൊളിച്ച നിലയിൽ കണ്ടത്. ലീലക്കൊപ്പം താമസിച്ചിരുന്ന സഹോദരപുത്രൻ രമേഷ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് വീട് തകർത്തത്.
വസ്ത്രങ്ങളും അത്യാവശ്യ വീട്ടുപകരണങ്ങളും തകർന്ന വീടിനടിയിലായി. പിന്നീടുള്ള മൂന്നു ദിവസം പൊളിഞ്ഞു കിടക്കുന്ന വീട്ടിൽ തന്നെയാണ് ലീല കഴിച്ചുകൂട്ടിയത്. ലീല നൽകിയ പരാതിയിൽ രമേഷിനെതിരെ കേസെടുത്തെങ്കിലും ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
കുടികിടപ്പവകാശമായി ലഭിച്ച ഏഴ് സെന്റ് ഭൂമിയാണ് ലീലക്ക് ഉള്ളത്. ഇതിന് ലീല ഉൾപ്പെടെ ഏഴ് അവകാശികളാണുള്ളത്. ലീലയുടെ ജീവിച്ചിരിക്കുന്ന സഹോദരിയോടും മരണമടഞ്ഞ നാല് സഹോദരങ്ങളുടെ അവകാശികളോടും സംസ്ഥാന നിയമസഹായ അതോറിറ്റി നേരിട്ട് സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി.
അഞ്ചുപേർക്ക് അവകാശപ്പെട്ട വിഹിതം ലീലക്ക് നൽകാൻ ബന്ധുക്കൾ സമ്മതിച്ചു. ലീല താമസിച്ചിടുന്ന വീട് പൊളിച്ചുകളഞ്ഞ സഹോദരന്റെ മകൻ രമേഷിന്റെ ഒരു സെന്റ് ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.