നെടുമ്പാശ്ശേരി: റഷ്യയുടെ യുദ്ധഭീഷണിയെ തുടർന്ന് യുക്രെയ്നിൽനിന്ന് മലയാളികൾ നാട്ടിലേക്ക് തിരിച്ചുവന്ന് തുടങ്ങി. യുക്രെയ്ൻ വിടാൻ ഇന്ത്യൻ എംബസിയിൽനിന്ന് നിർദേശം വന്നതിനെ തുടർന്നാണിത്. മിക്കവരും ഷാർജവഴിയാണ് വരുന്നത്. ആലുവയിലെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ജി. ബിജുവിന്റെ മകൾ കാശ്മീരി നായർ അടങ്ങുന്ന സംഘം വ്യാഴാഴ്ച എത്തും.
ബുക്കോ മിനിയൻ യൂനിവേഴ്സിറ്റിയിലെ എം.ബി.ബി.എസ് രണ്ടാം വർഷവിദ്യാർഥിനിയാണ് കാശ്മീരി. നിലവിൽ അതിർത്തിയിൽ മാത്രമാണ് സൈനികർ കൂടുതലായി കേന്ദ്രീകരിച്ചിട്ടുള്ളത്. യുദ്ധസാധ്യതയില്ലെന്നാണ് യുക്രെയ്ൻ നിവാസികൾ അഭിപ്രായപ്പെടുന്നതെന്ന് കാശ്മീരി പറഞ്ഞു. കുറച്ച് ദിവസമായി ക്ലാസുകൾ നടക്കുന്നത് ഓൺലൈനിലാണ്.
നാട്ടിലെത്തിയാലും കുറേ നാളത്തേക്ക് ഓൺലൈൻ ക്ലാസുകൾ സാധ്യമാക്കാമെന്ന് യൂനിവേഴ്സിറ്റി ഉറപ്പ് നൽകിയിട്ടുണ്ടെന്നും കാശ്മീരി നായർ പറഞ്ഞു.ടിക്കറ്റ് കിട്ടാത്തതിനാൽ ഒട്ടേറെ പേർ വിഷമിക്കുന്നുണ്ട്. നിലവിലുണ്ടായിരുന്നതിന്റെ 180 ശതമാനം വരെയായി നിരക്ക് ഉയർന്നിരിക്കുകയാണ്. പതിനായിരക്കണക്കിന് ഇന്ത്യക്കാർ യുക്രെയ്നിലുണ്ട്. കുറേ ഇന്ത്യക്കാർ ചേർന്ന് ചാർട്ടേർഡ് വിമാനങ്ങൾ ഒരുക്കുന്നുണ്ട്.
തിരുവനന്തപുരം: യുക്രെയ്നിലെ മലയാളികളുടെ സുരക്ഷയിൽ ഇടപെടല്‍ നടത്താൻ നോര്‍ക്കയുടെ പ്രത്യേക സെല്‍ പ്രവര്‍ത്തനമാരംഭിച്ചതായി നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് അറിയിച്ചു. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും നോര്‍ക്ക റൂട്ട്സ് സി.ഇ.ഒയുടെയും നേതൃത്വത്തില്‍ വിദേശകാര്യമന്ത്രാലയവുമായും ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ടുവരികയാണ്.
യുക്രെയ്നിലെ മലയാളികള്‍ക്ക് എംബസി ഏര്‍പ്പെടുത്തിയ +380997300483, +380997300428 നമ്പറുകളിലോ cosn1.kyiv@mea.gov.in ഇ-മെയിലിലോ ബന്ധപ്പെടാം. യുക്രെയ്നിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ 1800 425 3939 ടോള്‍ ഫ്രീ നമ്പറിലോ ceo.norka@kerala.gov.in ഇ-മെയിലിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.