അജിത് ക്രിഷാന്ത് പെരേര
തൃശൂർ: വിയ്യൂർ ജയിലിൽ നിന്ന് അയ്യന്തോളിലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന ശ്രീലങ്കൻ സ്വദേശി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. അജിത് ക്രിഷാന്ത് പെരേരയാണ് (52) രക്ഷപ്പെട്ടത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
മയക്കുമരുന്നുമായി ഫോർട്ട് കൊച്ചിയിൽ പിടിയിലായ ഇയാളെ അവിടത്തെ ജയിലിൽ നിന്ന് 2021 ജൂലൈയിലാണ് വിയ്യൂർ ജയിലിലേക്കു മാറ്റിയത്. കഴിഞ്ഞ ദിവസം സെല്ലിൽ ഇയാളുടെ പക്കൽ മൊബൈൽ ഫോണും ലഹരിവസ്തുക്കളും കണ്ടെത്തിയ കേസിന്‍റെ ഭാഗമായാണ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നത്. കോടതിവളപ്പിൽ നിന്ന് മിന്നൽവേഗത്തിൽ ഇയാൾ രക്ഷപ്പെടുകയായിരുന്നു.
‘ഇന്ത്യൻ പാർലമെന്‍റ്’ എന്ന് എഴുതിയ വെളുത്ത ടീഷർട്ട് ധരിച്ച, ആരോഗ്യവാനായ ആളാണ് പ്രതി. തൃശൂർ വെസ്റ്റ് പൊലീസ് അടക്കം നഗരത്തിൽ വിവിധയിടങ്ങളിലും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും ഇയാൾക്കായി തിരച്ചിലിലാണ്. മറ്റു ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും അതിർത്തിയിലും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.