സംസ്ഥാന സർക്കാറിന്‍റെ ധനകാര്യ മാനേജ്‌മെന്‍റിനെ വിമർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് മന്ത്രി ഡോ. തോമസ് ഐസക്. ധനകാര്യ മാനേജ്‌മെന്‍റിനെക്കുറിച്ച് പ്രതിപക്ഷ നേതാവിന് ഉപദേശിക്കുന്ന ആൾക്കാർക്ക് ബുദ്ധിക്ക് അഞ്ചു പൈസയുടെ കുറവുണ്ടെന്ന് തോന്നുന്നുവെന്ന് തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്തിന്‍റെ കടബാധ്യത വർധിച്ചതായി ചെന്നിത്തല ആരോപണമുന്നയിച്ചിരുന്നു. കടം വാങ്ങിയ തുകയാണ് ട്രഷറി മിച്ചമായി കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനാണ് ഐസകിന്‍റെ മറുപടി.
ആളോഹരി കടം പറഞ്ഞു പേടിപ്പിക്കുന്ന പ്രതിപക്ഷനേതാവ് ആളോഹരി വരുമാനത്തെക്കുറിച്ച് ഒന്നും തന്നെ പറയില്ലെന്ന് ഐസക് ചൂണ്ടിക്കാട്ടുന്നു. പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിന്‍റെ 2019-20 ലെ ആളോഹരി വരുമാനം 2,21,904 രൂപയും ആളോഹരി കടം ഏകദേശം 74,563 രൂപയുമാണ്. അപ്പോൾ പ്രതിപക്ഷ നേതാവിന്‍റെ യുക്തിയനുസരിച്ചാണെങ്കിൽ ആളോഹരി വരുമാനത്തിന്‍റെ ഏകദേശം മൂന്നിലൊന്നാണ് ആളോഹരി കടം.
ഇനി ലോകത്തെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളുടെ കാര്യം നോക്കിയാലോ? ജപ്പാന്‍റെ ആളോഹരി കടം 90345 ഡോളർ. ഇന്നത്തെ വിനിമയ നിരക്കനുസരിച്ച് 66,74,689 രൂപ! അമേരിക്കയുടേത് 59210 ഡോളർ. അതായത് 43,74,435 രൂപ. ആളോഹരി കടത്തിലൊന്നും വലിയ കാര്യമില്ല പ്രതിപക്ഷ നേതാവേ. കടമെടുത്ത പണം ജനങ്ങളുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് നോക്കിയാൽ മതി. സിനിമയിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച ഒ.പി. ഒളശ്ശ എന്ന കഥാപത്രം പറഞ്ഞതുപോലെ "ഇനിയും ഇതുവഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട്?" എന്നും തോമസ് ഐസക് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.