പുതുപ്പരിയാരം (പാലക്കാട്): നാട്ടിലിറങ്ങിയ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവത്തിൽ പ്രതികളായ മൂന്ന് പേർ വനപാലകരുടെ പിടിയിലായി. നൊച്ചിപ്പുള്ളി കയ്യറക്കുന്ന് അയ്യപ്പൻ്റെ മക്കളായ അജിത്ത് (24), സഹോദരങ്ങളായ അജീഷ് (23), സിജിത്ത് (21) എന്നിവരാണ് അറസ്റ്റിലായത്. വന്യ ജീവി സംരംക്ഷണ നിയമപ്രകാരം വന്യജീവികളെ വേട്ടയാടൽ എന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം നൊച്ചിപ്പുള്ളി പാടത്തിലാണ് ഏകദേശം 15 വയസ്സ് പ്രായമുള്ള പിടിയാന ഷോക്കേറ്റ് ചെരിഞ്ഞത്. ത്രീ ഫേസ് കണക്ഷനുള്ള കൃഷി നനക്കാൻ ഉപയോഗിക്കുന്ന പമ്പ് ഷെഡിൽ നിന്നാണ് ലോഹ കമ്പി, അലുമിനിയ കൊളുത്ത്, വയർ എന്നിവ ഉപയോഗിച്ച് പന്നിക്ക് കെണി ഒരുക്കിയതെന്ന് വനപാലകർക്ക് പ്രതികൾ മൊഴി നൽകി. പിടിയാന ഷോക്കേറ്റ് ചെരിഞ്ഞ ശേഷം വയറും മറ്റും പ്രതികൾ സംഭവസ്ഥലത്ത് നിന്ന് എടുത്ത് മാറ്റിയതായും പ്രതികൾ കുറ്റം സമ്മതം നടത്തി.
നൊച്ചിപ്പുള്ളി സഹസ്രനാമൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലം നൊച്ചിപ്പുള്ളി ചന്ദ്രനാണ് പാട്ടത്തിനെടുത്തിരുന്നത്.മുണ്ടൂരിലെ കടയിൽ നിന്ന് കെണിയൊരുക്കാൻ വയറും സാധനങ്ങളും ഇവർ വാങ്ങിയതായി കേസന്വേഷണത്തിൽ വ്യക്തമായി.പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഒലവക്കോട് വനം റെയിഞ്ച് ഓഫീസർ വി.വിവേക്, സെക്ഷൻ ഓഫീസർമാരായ കെ.സന്തോഷ് കുമാർ മുണ്ടൂർ ,ജയ്സൺ ധോണി ,ബീറ്റ് ഓഫീസർമാരായ വി.എം.ഷാനവാസ്, ആർ.രവി, കെ.കെ.പ്രഭാത്, സി.നൗഫൽ, സി.അൻസിറ, എം.അൻസാർ എന്നിവരടങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കേസന്വേഷ്ണ ത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.പ്രതികളെ പാലക്കാട് കോടതിയിൽ ഹാജരാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.