തിരുവനന്തപുരം: ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റികളിൽ 13 എണ്ണത്തിലും സമവായം. ഒരു പകൽ മുഴുവൻ നീണ്ട മാരത്തൺ അനുനയ ശ്രമങ്ങൾക്കൊടുവിൽ 13 ജില്ലകളിലും പ്രസിഡന്റിനെ സമവായത്തിലൂടെ തെരഞ്ഞെടുത്തു. ഒന്നിലേറെപേർ പത്രിക നൽകിയിരുന്ന ആറ് ജില്ലകളിൽ കോഴിക്കോട് മാത്രം പുതിയ ജില്ല പ്രസിഡന്റിനെ വേട്ടെടുപ്പിലൂടെ തീരുമാനിക്കും. പുതുമുഖങ്ങളാണ് മൂന്ന് ജില്ലകളിൽ അധ്യക്ഷൻമാരായത്.
പത്രികസമർപ്പണ തീയതി വെള്ളിയാഴ്ച അവസാനിച്ചപ്പോൾ ആറ് ജില്ലകളിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒന്നിലേറെ പേർ രംഗത്ത് വന്നു. എട്ടിടങ്ങളിൽ ഒരാൾ മാത്രമാണ് പത്രിക നൽകിയിരുന്നത്. അവരെല്ലാം നിലവിലെ ജില്ല പ്രസിഡന്റുമാരാണ്. ഒന്നിലേറെ പേർ രംഗത്തുണ്ടായിരുന്ന അഞ്ചിടത്തും സമവായമായി. കോട്ടയത്തും പാലക്കാടും നിലവിലെ പ്രസിഡന്റുമാർക്ക് വീണ്ടും അവസരം കിട്ടി.
ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റിന്റെ സ്വന്തം ജില്ലയായ കൊല്ലത്ത് പുതുമുഖമായ എ.കെ. ഹഫീസ് പുതിയ ജില്ല പ്രസിഡന്റ് ആയി. നിലവിൽ പ്രസിഡന്റ് ആയിരുന്ന എൻ. അഴകേശൻ കെ.പി.സി.സി അച്ചടക്കസമിതി അംഗമായതിനെ തുടർന്ന് നോമിനേഷൻ നൽകിയിരുന്നില്ല. തുടർന്ന് മൂന്ന് പേരാണ് രംഗത്ത് വന്നതെങ്കിലും ഒടുവിൽ സമവായം രൂപപ്പെട്ടു.
പത്തനംതിട്ടയിൽ എ. ഷംസുദ്ദീനും കണ്ണൂരിൽ ശശീന്ദ്രനും ആയിരുന്നു നിലവിലെ ജില്ല പ്രസിഡന്റുമാർ. ഇരുവരും വീണ്ടും മത്സരിക്കാൻ പത്രിക നൽകിയിരുെന്നങ്കിലും സമവായ നീക്കങ്ങൾക്കൊടുവിൽ പിന്മാറി. പത്തനംതിട്ടയിൽ മലയാലപ്പുഴ ജ്യോതിഷ് കുമാറും കണ്ണൂരിൽ ജോസ് ജോർജ് പ്ലാത്തോട്ടവും ആണ് പുതിയ ജില്ല അധ്യക്ഷൻമാർ. മൂന്ന് പുതുമുഖങ്ങളും നിലവിലെ ഔദ്യോഗിക നേതൃത്വത്തോട് ആഭിമുഖ്യമുള്ളവരാണ്.
സമവായനീക്കം കോഴിക്കോട് ജില്ലയിൽ മാത്രം വിജയം കണ്ടില്ല. ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ ദേശീയ സെക്രട്ടറി കൂടിയായ നിലവിലെ ജില്ല പ്രസിഡന്റ് പി. രാജീവനും യു. ബീരാനും ഇവിടെ മത്സരരംഗത്ത് ഉറച്ചുനിന്നു. അതോടെ വോട്ടെടുപ്പ് ആവശ്യമായി. ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചവരെ നടക്കുന്ന വോട്ടെുപ്പിന് ശേഷം അന്നുതന്നെ ഫലപ്രഖ്യാപനം നടക്കും.
ജനുവരി 25ന് എറണാകുളത്ത് രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന ജനറൽ കൗൺസിൽ യോഗം സംഘടനയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കും. നിലവിലെ പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സരിക്കണമെന്ന് മറുപക്ഷം തീരുമാനിച്ചിട്ടുണ്ടെങ്കിലും സ്ഥാനാർഥിയുടെ കാര്യത്തിൽ അവർക്കിടയിൽ ധാരണയായില്ല. സംഘടനയുടെ ദേശീയ സെക്രട്ടറിയും തമിഴ്നാട് ഘടകം പ്രസിഡന്റുമായ വി.ആർ. ജഗനാഥൻ ആണ് മുഖ്യ വരണാധികാരി. ഐ.എൻ.ടി.യു.സിയിൽ പ്രസിഡന്റിനെ മാത്രം പ്രതിനിധികൾ തെരഞ്ഞെടുക്കുകയും മറ്റ് ഭാരവാഹികളെ അദ്ദേഹം നാമനിർദേശം ചെയ്യുകയും ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.