അതിരപ്പിള്ളി: വാല്‍പാറയില്‍ കഴിഞ്ഞ ദിവസം പുലി കടിച്ചു കൊന്ന നാലു വയസ്സുകാരെൻറ മൃതദേഹം ഏറ്റുവാങ്ങാതെ നാട്ടുകാരുടെ പ്രതിഷേധം. കോയമ്പത്തൂർ ജില്ല കലക്ടര്‍ സ്ഥലത്തെത്തി വിശദീകരണം നല്‍കിയാലേ മൃതദേഹം ഏറ്റുവാങ്ങൂവെന്ന നിലപാടെടുത്ത ബന്ധുക്കളും നാട്ടുകാരും സർക്കാർ നഷ്ടപരിഹാരം പ്രാഖ്യാപിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കൾക്ക് മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. ഇതിൽ 50,000 രൂപ അടിയന്തര സഹായമായി നൽകി.
വ്യാഴാഴ്ച വൈകീട്ട് ആേറാടെയാണ് നടുമല എസ്റ്റേറ്റില്‍ പുലിയുടെ ആക്രമണത്തിൽ ഝാര്‍ഖണ്ഡ് സ്വദേശി മുഷറഫ് അലിയുടെ നാലു വയസ്സുള്ള മകൻ സെയ്തുല്ല കൊല്ലപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ച് വാൽപാറയിൽ വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിച്ചു. ഹര്‍ത്താലിൽ വാല്‍പാറയിലെ തോട്ടം േമഖല പാടെ സ്തംഭിച്ചു. ബസുകളും സ്വകാര്യ വാഹനങ്ങളും ഓടിയില്ല. തൊഴിലാളികള്‍ പണിക്കുമിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടച്ചിട്ട് വ്യാപാരികളും വന്യമൃഗശല്യത്തിനെതിരെ പ്രതിഷേധിച്ചു. ഡി.എം.കെ, ദിനകരന്‍പാര്‍ട്ടി, വ്യാപാരി ഏകോപന സമിതി തുടങ്ങിയ സംഘടനകൾ ഹര്‍ത്താലിനെ പിന്തുണച്ചു. കുട്ടിയെ പുലി ആക്രമിച്ച് കൊന്നത് തോട്ടം മേഖലയില്‍ വലിയ ഭീതി പടര്‍ത്തിയിട്ടുണ്ട്.
തേയിലത്തോട്ടത്തിനുള്ളിലെ ക്വാര്ട്ടേഴ്സിെൻറ അടുക്കള ഭാഗത്ത് കുളി കഴിഞ്ഞ് നിന്ന കുട്ടിയെ പുലി കഴുത്തില്‍ കടിച്ചെടുത്ത് കാട്ടിലേക്ക് ഒാടി മറയുകയായിരുന്നു. നാട്ടുകാരും തോട്ടം തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി എട്ടോടെയാണ് തേയിലച്ചെടികള്‍ക്കിടയില്‍നിന്ന് തലയും ഉടലും വേര്‍പ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഇതോടെ പ്രദേശം കടുത്ത പ്രതിഷേധത്തിലേക്ക് തിരിയുകയായിരുന്നു.
വിവരമറിഞ്ഞ് പൊലീസും വനപാലകരും തഹസില്‍ദാറും മറ്റും എത്തിയെങ്കിലും മൃതദേഹം സംഭവ സ്ഥലത്തു നിന്ന് നീക്കാൻ കുറേ നേരത്തേക്ക് ജനങ്ങള്‍ അനുവദിച്ചില്ല. സംഘര്‍ഷാവസ്ഥക്ക് അയവു വന്ന ശേഷമാണ് മൃതദേഹം വാല്‍പാറ ഗവ. ആശുപത്രിയിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച വീണ്ടും പ്രതിഷേധം ശക്തമാവുകയും മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത വാല്‍പാറ ഗവ. ആശുപത്രിക്ക് മുന്നില്‍ ജനങ്ങള്‍ തടിച്ചു കൂടുകയുമായിരുന്നു.
വാല്‍പാറയെ ഭീതിയിലാഴ്ത്തി പുലികളും കാട്ടാനകളും
അതിരപ്പിള്ളി: വാൽപാറയിൽ പുലി നാലു വയസ്സുകാരെൻറ ജീവനെടുത്തതോടെ ജില്ലയുടെ വനാതിർത്തികൾ വീണ്ടും അസ്വസ്ഥം. തേയിലത്തോട്ടങ്ങളുടെയും കാപ്പിത്തോട്ടങ്ങളുടെയും നാടായ വാല്‍പാറയെ കാട്ടാനകളും പുലികളും നിരന്തരം ഭീതിയിലാഴ്ത്തുന്നു. തോട്ടം തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഇവിടെ കാട്ടാനകള്‍ നിരന്തരം ആക്രമണം അഴിച്ചു വിടുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിെട നിരവധി പേര്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ജീവഹാനിയോ ഗുരുതര പരിക്കോ സംഭവിച്ചിട്ടുണ്ട്. മൃതദേഹം വഹിച്ചുള്ള യാത്രയില്‍ ആക്രമണം നടത്തിയ കാട്ടാന ഒരാളെ കൊന്നത് സമീപകാലത്താണ്. അതുപോലെ വഴിയില്െവച്ച് കാട്ടാന തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞ് ഒരാള്‍ക്കും അടുത്തിടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. തേയിലത്തോട്ടത്തില്‍വെച്ച് തൊഴിലാളി സ്ത്രീയെ കാട്ടാന കൊലപ്പെടുത്തിയതും ഈയിടെ തന്നെ. ഏതു നിമിഷവും കാട്ടുമൃഗങ്ങളാല്‍ ആക്രമിക്കപ്പെടാമെന്ന ഭീതിയിലാണ് ഇവിടുത്തെ ജനങ്ങള്‍.
ഒരു ഇടവേളക്ക് ശേഷമാണ് വാല്‍പാറയില്‍ പുലിയുടെ ശല്യം വീണ്ടും ഉണ്ടാകുന്നത്. മുമ്പും ഈ മേഖലയില്‍ പുലികള്‍ കുട്ടികളെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവമുണ്ടായിട്ടുണ്ട്. സമീപകാലത്തായി 2010നും 15നും ഇടയില്‍ ഇങ്ങനെയുള്ള അഞ്ചോളം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൂടാതെ പശു, ആട് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചു കൊല്ലുന്നത് പതിവാണ്. തേയിലച്ചെടികളുടെ മറവിലൂടെ പുലികള്‍ വരുന്നത് ആര്‍ക്കും കണാനാവില്ല. അതിനാല്‍ തേയിലത്തോട്ടങ്ങള്‍ക്കിടയിലെ പാഡികളില്‍ താമസിക്കുന്നവര്‍ക്കും തോട്ടത്തില്‍ പണിയെടുക്കുന്നവര്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്നില്ല. ഇതിനെതിരെ അധികാരികള്‍ സംരക്ഷണ നടപടികള്‍ എടുക്കുന്നില്ലെന്നാണ് പരാതി. വാല്‍പാറയടങ്ങുന്ന പ്രദേശം ദേശീയ കടുവസംരക്ഷണ കേന്ദ്രത്തോട് ചേര്‍ന്നാണ്. അവിടെ സംരക്ഷിക്കപ്പെടുന്ന കടുവകളാണ് ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയതെന്നാണ് അവരുടെ പരാതി. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ എത്രയും പെട്ടെന്ന് കടുവസങ്കേതം മാറ്റണമെന്നാണ് അവര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. എന്നാല്‍ ഇത് അത്ര പ്രായോഗികമല്ലെന്നാണ് അധികാരികള്‍ പറയുന്നത്.
മറ്റത്തൂര്‍, കോടശേരി, വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ പല മലയോരഗ്രാമങ്ങളും വന്യമൃഗ ഭീഷണി നേരിടുന്നുണ്ട്. വെള്ളിക്കുളങ്ങരക്കടുത്തുള്ള പത്തരക്കുണ്ടില്‍ രണ്ടു വര്‍ഷത്തിനിടെ പത്തു തവണയാണ് പുലിയിറങ്ങിയത്. പത്ത് വളർത്തുപോത്തുകളാണ് പുലിക്കിരയായത്. വേനല്‍ രൂക്ഷമാകുന്നതോടെ കാട്ടിലെ അടിക്കാടുകള്‍ കരിഞ്ഞുണങ്ങുകയും നീര്‍ച്ചോലകള്‍ വറ്റുകയും ചെയ്യുന്നതോടെ മലയോരഗ്രാമങ്ങളില്‍ പുലിയിറക്കം വര്‍ധിക്കും. ഇതിന് പരിഹാരമായി സൗരോർജ/ ജൈവ വേലി വേണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.