കൊച്ചി: സിനിമ പ്രവർത്തക ആയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസിൽ കവരത്തി പൊലീസ് യുവമോർച്ച സംസ്ഥാന പ്രസിഡൻറ് ബി.ജി. വിഷ്ണുവിെൻറ മൊഴിയെടുത്തു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് വിഷ്ണുവിെൻറ മൊഴിയെടുത്തത്.
കേസിന് ആധാരമായ ചാനൽ ചർച്ചയിൽ യുവമോർച്ച പ്രതിനിധിയായി പങ്കെടുത്തത് വിഷ്ണുവായിരുന്നു. ചർച്ചയുടെ വിഷയം എന്തായിരുന്നു, ആരൊക്കെ പങ്കെടുത്തു, ഏത് സാഹചര്യത്തിലായിരുന്നു വിവാദ പരാമർശം, വാക്ക് പിൻവലിക്കാൻ ആവശ്യപ്പെട്ടപ്പോഴുണ്ടായ ആയിഷയുടെ പ്രതികരണം തുടങ്ങിയ കാര്യങ്ങളാണ് ഉദ്യോഗസ്ഥർ വിഷ്ണുവിനോട് ചോദിച്ചത്.
വാക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് ആയിഷ മറുപടി നൽകിയെന്നും ലക്ഷദ്വീപ് എം.പി അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്തുവെന്നും വിഷ്ണു മറുപടി നൽകി. ആവശ്യമെങ്കിൽ ഇനിയും വിളിപ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്. കവരത്തി എസ്.ഐ അമീർ ബിൻ മുഹമ്മദിെൻറ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മൂന്നുദിവസമായി കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ എത്തിയിരുന്നു.
വ്യാഴാഴ്ച ആയിഷയെയും പ്ലസ് ടു വിദ്യാർഥിയായ സഹോദരനെയും കാക്കനാട്ടെ ഫ്ലാറ്റിലെത്തി ചോദ്യം െചയ്തിരുന്നു. ശനിയാഴ്ച വിശ്രമിച്ചശേഷം ഞായറാഴ്ച ഉദ്യോഗസ്ഥർ ലക്ഷദ്വീപിലേക്ക് മടങ്ങും. കൂടുതൽ അന്വേഷണങ്ങൾക്ക് രണ്ടാഴ്ചക്കകം വീണ്ടും കേരളത്തിലെത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാമത്തെ വരവിൽ ആയിഷയുടെ മാതാവ് ഹൗവ്വയെ ചോദ്യം ചെയ്യും. ചികിത്സയിൽ കഴിയുന്ന സഹോദരനോടൊപ്പം മംഗളൂരുവിലെ ആശുപത്രിയിലാണ് ഇപ്പോൾ ആയിഷയുടെ മാതാവുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.