തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശിയായ ഗുണ്ടാത്തലവനെ കുത്തിക്കൊന്ന് മൃതദേഹം വെട്ടിനുറുക്കിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. വലിയതുറ ബംഗ്ലാദേശ് കോളനി സ്വദേശികളായ മനു, ഷഹിൻഷാ എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്‌തത്. കന്യാകുമാരി ചിന്നകുളം ശിങ്കാരവേലൻ കോളനി സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ കനിഷ്‌കൻ (25) എന്നയാളെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.
കഞ്ചാവ്, മയക്കുമരുന്ന് കണ്ണികളായിരുന്നു കൊല്ലപ്പെട്ട കനിഷ്‌കനും മനുവും. തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ അജിത്തിന്‍റെ സംഘാംഗങ്ങളായ ഇരുവരും ഇടക്കാലത്ത് തെറ്റി. തുടർന്നുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ആഗസ്ത് 13ന് കനിഷ്‌കനെ മനു തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി.
പ്രശ്‌നങ്ങൾ സംസാരിച്ച് തീർക്കാമെന്ന വ്യാജേന മറ്റൊരാളെക്കൊണ്ടാണ് വിളിപ്പിച്ചത്. മുട്ടത്തറയിലെ വീട്ടിലെത്തിയ കനിഷ്‌കനെ മനു കഴുത്തിൽ കത്തികൊണ്ട് കുത്തിക്കൊന്നു. ഇറച്ചിവെട്ടുകാരൻ കൂടിയായ സുഹൃത്ത് ഷഹിൻഷായുടെ സഹായത്തോടെ വെട്ടിനുറുക്കുകയായിരുന്നു. കാൽ, തുട, തല, ശരീരഭാഗം എന്നിവ വെട്ടിയെടുത്ത് പലയിടങ്ങളിലായി ഉപേക്ഷിച്ചു.കണ്ടെടുത്ത ശരീരഭാഗങ്ങൾ ഒരാളുടെ തന്നെയെന്നുറപ്പിക്കാൻ ഡി.എൻ.എ സാംപിൾ ഫോറൻസിക് ലാബിന് കൈമാറിയതായി സിറ്റി പൊലീസ് മേധാവി ജി. സ്പർജൻകുമാർ, ഡി.സി.പി അജിത്‌കുമാർ എന്നിവർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.