കണ്ണൂർ: ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ഏക സിവിൽ കോഡ് സമരത്തിൽ മുസ് ലിം ലീഗിനെ ക്ഷണിച്ച എം.വി ഗോവിന്ദന് മറുപടിയില്ലെന്ന് സുധാകരൻ പറഞ്ഞു.
ഏക സിവിൽ കോഡിൽ മുസ് ലിം ലീഗുമായി ചേരാൻ സി.പി.എമ്മിനാകില്ല. എം.വി ഗോവിന്ദന്‍റെ തലക്ക് അസുഖമുണ്ടോ എന്ന് ചോദിച്ച സുധാകരൻ, എന്ത് ലക്ഷ്യം വച്ചാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ലീഗിന്‍റെ കാര്യം പറയുന്നതെന്നും ചൂണ്ടിക്കാട്ടി.
ലീഗും സി.പി.എമ്മും തമ്മിൽ എവിടെയെങ്കിലും എന്തെങ്കിലും ബന്ധമുണ്ടോ. ഏക സിവിൽ കോഡ് സംബന്ധിച്ച് അഖിലേന്ത്യ തലത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കുമെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കുമെന്നും ഈ വിഷയത്തിൽ കോഴിക്കോട്ട് സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുമെന്ന് എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയവാദികളല്ലാത്ത എല്ലാവരെയും സെമിനാറിൽ പങ്കെടുപ്പിക്കും. സമസ്തയെ പങ്കെടുപ്പിക്കുന്നതിൽ എതിർപ്പില്ല. എന്നാൽ കോൺഗ്രസിനെ പങ്കെടുപ്പിക്കില്ലെന്നുമാണ് ഗോവിന്ദൻ പറഞ്ഞത്.
ഈ വിഷയത്തിൽ കോൺഗ്രസ് നിലപാട് വിചിത്രമാണ്. അഖിലേന്ത്യാതലം മുതൽ താഴെത്തട്ടുവരെ പല നിലപാടാണ്. രാഹുൽ ഗാന്ധി അടക്കമുള്ളവർക്ക് വ്യക്തമായൊന്നും പറയാൻ കഴിയുന്നില്ല. ഹിമാചൽപ്രദേശിലെ കോൺഗ്രസ് മന്ത്രി പോലും ഏക സിവിൽ കോഡിനെ പിന്തുണക്കുന്നു. ഇക്കാര്യത്തിൽ അവസരവാദ സമീപനമാണ് കോൺഗ്രസിനെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.