പാലക്കാട്: വടക്കഞ്ചേരി അപകടത്തില്‍ മോട്ടോര്‍വാഹന വകുപ്പ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്ക് അന്തിമ റിപ്പോര്‍ട്ട് സമർപ്പിച്ചു. എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ ജയേഷ്കുമാറാണ് റിപ്പോർട്ട് സമർപ്പിച്ചത്. വെള്ളിയാഴ്ച സംഘം അപകട സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കെ.എസ്.ആര്.ടി.സി ബസ് പെട്ടന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് വഴിവെച്ചതെന്ന് ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന് മൊഴി നല്‍കിയിരുന്നു. ഇത് തെറ്റാണെന്ന് കണ്ടെത്തി.
അപകടമുണ്ടായ സ്ഥലത്തിനു 200 മീറ്റര്‍ മുമ്പ് ആളെ ഇറക്കാന്‍ ബസ് നിര്‍ത്തിയതിനു ശേഷം വീണ്ടും യാത്ര തുടരുകയായിരുന്നു. അതുകൊണ്ട് തന്നെ ബ്രേക്കിടേണ്ട ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം നടക്കുമ്പോള്‍ ടൂറിസ്റ്റ് ബസിന്റെ വേഗത 97 കിലോമീറ്ററായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
പാലക്കാട്: വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈകോടതിയില്‍ സമര്‍പ്പിക്കും. കെ.എസ്.ആര്.ടി.സി ബസിന് പിറകില്‍ ടൂറിസ്റ്റ് ബസിടിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പതുപേർ മരിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാവാനാണ് ഹൈകോടതി ഉത്തരവിട്ടിരിക്കുന്നത്.
അപകടത്തെക്കുറിച്ച് ഇതുവരെയുള്ള റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ആലത്തൂര്‍ ഡിവൈ.എസ്.പി ആര്. അശോകന് നേരിട്ടെത്തി സമര്‍പ്പിക്കും. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരുകയാണെന്ന് ഡിവൈ.എസ്.പി അറിയിച്ചു. രണ്ട് ബസുകളിൽ സഞ്ചരിച്ചവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കും. അപകടസമയത്ത് ഉണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ മണ്ണാര്‍ക്കാട് സ്വദേശി ജയപ്രകാശിന്റെയും മൊഴിയെടുക്കും. അപകടത്തെ തുടര്‍ന്ന് ഹൈകോടതി സ്വമേധയ കേസെടുത്തിരുന്നു.
ഇതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ടൂറിസ്റ്റ് ബസിന്റെ മാനേജര്‍ ഉള്‍പ്പെടെയുള്ള രണ്ടുപേരെ വിട്ടയച്ചു. സംഭവത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കില്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണിത്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന മറ്റൊരു ഡ്രൈവറുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോട്ടയത്ത് ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.