വണ്ടിപ്പെരിയാർ പീഡനം: പെൺകുട്ടിയുടെ മാതാവിന്‍റെ റിട്ട് ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു

കൊച്ചി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള മാതാവിന്‍റെ റിട്ട് ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. കുറ്റക്കാരനെ വെറുതേവിടുകയും അപ്പീൽ നൽകുകയും ചെയ്ത കേസിൽ പുനരന്വേഷണം സാധ്യമാകുമോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു.

ഹരജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ച് റിട്ട് ഹരജി ചീഫ് ജസ്റ്റിസിന്‍റെ പരിഗണനക്ക് കൈമാറി. മറ്റ് അപ്പീൽ ഹരജികൾക്കൊപ്പം റിട്ട് ഹരജി കൂടി ഏത് ബെഞ്ച് കേൾക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

കുറ്റവാളിയെ രക്ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ അന്വേഷണ സംഘത്തില്‍ നിന്നുണ്ടായി. തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ യഥാസമയം സംഭവ സ്ഥലത്ത് എത്തിയില്ല. തെളിവുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് കോടതിയില്‍ ഹാജരാക്കിയില്ല.

ഡി.എൻ.എ തെളിവുകള്‍ ശേഖരിക്കുന്നതിലും വീഴ്ചവരുത്തി. ഈ സാഹചര്യത്തില്‍ ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ തലവനായി പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.

വീഴ്ചവരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കട്ടപ്പന അഡീ. സെഷന്‍സ് കോടതി വിധിക്കെതിരെ പെണ്‍കുട്ടിയുടെ പിതാവും സർക്കാറും നൽകിയ അപ്പീൽ ഹൈകോടതിയുടെ പരിഗണനയിലാണ്.

2021 ജൂണ്‍ 30നാണ് ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊന്ന നിലയില്‍ കണ്ടെത്തുന്നത്. ആദ്യം കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതാണെന്ന് പറഞ്ഞ പൊലീസ് പിന്നീട് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിൽ ക്രൂരമായ പീഡന വിവരം കണ്ടെത്തിയതോടെയാണ് ബലാത്സംഗ, കൊലപാതക കുറ്റം ചുമത്തിയത്. കേസിൽ പ്രതിയെ വെറുതെവിട്ടെങ്കിലും തെളിവ് ശേഖരണത്തിലടക്കം അന്വേഷണ സംഘം വീഴ്ചവരുത്തിയതായി വിചാരണ കോടതി പരാമർശിച്ചിരുന്നു.

Tags:    
News Summary - Vandiperiyar Rape Murder: The High Court accepted the writ petition of the girl's mother on file

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.