കൊച്ചി: പ്രതിപക്ഷം ഒരു കാലത്തും ഗവര്‍ണര്‍ക്കൊപ്പം നിന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇപ്പോള്‍ സംഘപരിവാറെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെയാണ് ഗവര്‍ണറുടെ വീട്ടില്‍ പോയി എന്റെ ജില്ലയിലെ വി.സിക്ക് പുനര്‍നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. സെനറ്റിലേക്ക് സംഘപരിവാര്‍ അംഗങ്ങളെ നോമിനേറ്റ് ചെയ്യാന്‍ ഗവര്‍ണറെ സഹായിക്കുന്ന സ്റ്റാഫിനെ നിയമിച്ച് നല്‍കിയത് മുഖ്യമന്ത്രിയല്ലേയെന്നും സതീശൻ ചോദിച്ചു.
അന്ന് ഇവര്‍ ഒന്നിച്ച് നിയമവിരുദ്ധമായി കാര്യങ്ങള്‍ ചെയ്യുന്ന കാലമായിരുന്നു. അന്ന് പ്രതിപക്ഷം പറഞ്ഞതാണ് സംഘപരിവാറുകാരനെ നിയമിക്കരുതെന്ന്. എന്നിട്ടാണ് ഇപ്പോള്‍ പിണറായി വിജയന്‍ പ്രതിപക്ഷത്തിന് മേല്‍ കുതിര കയറുന്നത്. ഞങ്ങളെ സംഘപരിവാര്‍ വിരുദ്ധത പഠിപ്പിക്കുന്നത് കൈയില്‍ വച്ചാല്‍ മതി. ഗവര്‍ണറെക്കൊണ്ട് എല്ലാ ചെയ്യിപ്പിച്ചിട്ട് പെട്ടുപോയപ്പോള്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ചതിയനാണ് മുഖ്യമന്ത്രി.
സെനറ്റിലേക്ക് വിദ്യാർഥി പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള സംഘപരിവാറുകാരെയാണ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തത്. പക്ഷം ഗവര്‍ണറുടെ വാഹനം തടഞ്ഞവരെ സി.പി.എം ന്യായീകിരിക്കുകയാണ്. എന്നിട്ടാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത്. ഇതാണ് കേരളത്തിലെ ജനാധിപത്യം. ഇവര്‍ക്ക് നാണമുണ്ടോയെന്നും സതീശൻ ചോദിച്ചു.
യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകരെ മർദിച്ച സി.പി.എം ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനെതിരെ ശക്തമായ പ്രതിഷേധം തുടരും. മുഖ്യമന്ത്രി ഭീരു ആയതുകൊണ്ടാണ് പൊലീസിനെ കൂടാതെ ക്രിമിനലുകളുടെ സംഘത്തെയും കൂട്ടി സഞ്ചരിക്കുന്നത്.
മൂന്ന് പേര്‍ കരിങ്കൊടി കാട്ടുമ്പോള്‍ പേടിക്കുന്ന മുഖ്യമന്ത്രിക്കെതിരെ ആയിരം പേര്‍ കരിങ്കൊടി കാട്ടിയാല്‍ പരിപാടി തന്നെ നിര്‍ത്തിവച്ചേനെ. കേരളത്തിലെ ജനങ്ങള്‍ക്ക് ഊതാന്‍ ഒരു അവസരം കിട്ടട്ടെ. ഊതാന്‍ അവസരം കിട്ടുമ്പോള്‍ ആരൊക്കെ പറന്നു പോകുമെന്ന് അപ്പോള്‍ കാണം. ജനങ്ങള്‍ നന്നായി പ്രതികരിക്കുന്നുണ്ട്. മൊത്തത്തില്‍ ഊതാന്‍ അവസരം കിട്ടുമ്പോള്‍ ജനങ്ങള്‍ അത് നന്നായി ചെയ്‌തോളുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.