ചേർത്തല: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റേത് മാടമ്പിഭാഷയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇരിക്കുന്ന കസേരക്ക് യോജിക്കാത്ത രീതിയിൽ സംസാരിക്കുന്ന സതീശൻ ഉടൻ എന്തോ നേടുമെന്ന ഭാവത്തിലാണ്. എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി ഒമ്പതാംതവണയും തെരഞ്ഞെടുക്കപ്പെട്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, സതീശന്റേത് അമ്പലപ്പറമ്പിലെ ഭാഷയാണ്. പല കഷണങ്ങളായ കോൺഗ്രസ് സർവനാശത്തിലേക്കാണ് പോകുന്നത്. എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്താനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. നവകേരള സദസ്സ് ബഹിഷ്കരിച്ച യു.ഡി.എഫ് പച്ചയായ രാഷ്ട്രീയം ജനങ്ങളോട് പറയാൻ എൽ.ഡി.എഫിന് അവസരമൊരുക്കി.
മുസ്ലിം സമുദായത്തിലെ പുരോഗമനവാദികളെ എൽ.ഡി.എഫിനൊപ്പം എത്തിച്ചാൽ നല്ലതാണ്. പക്ഷേ, മുസ്ലിം ലീഗിനെ മുന്നണിയിലെടുത്താൽ എൽ.ഡി.എഫിന് ഗുണമാകില്ല. അനുനയിപ്പിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നത് മുതലാക്കി കോൺഗ്രസിനെ സമ്മർദത്തിലാക്കാനും കൂടുതൽ പാർലമെന്റ് സീറ്റ് വാങ്ങിയെടുക്കാനുമാണ് ലീഗിന്റെ ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ചേർത്തല: ശ്രീനാരായണ ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ നയിച്ച പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഡോ. എം.എൻ. സോമനാണ് ചെയർമാൻ. വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി ഒമ്പതാം തവണ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. വി.എൻ. തുഷാർ വെള്ളാപ്പള്ളി (അസി. സെക്ര), ഡോ. ജി. ജയദേവൻ (ട്രഷ) എന്നിവരാണ് മറ്റു ഭാരവാഹികൾ. അന്തിമഫലം മുഖ്യവരണാധികാരി അഡ്വ. രാജേഷ് കണ്ണൻ പ്രഖ്യാപിച്ചു.
എക്സിക്യൂട്ടിവ് അംഗങ്ങൾ: അജി എസ്.ആർ.എം, മോഹൻ ശങ്കർ, എൻ. രാജേന്ദ്രൻ, കെ. പത്മകുമാർ, എ. സോമരാജൻ, കെ.ആർ. ഗോപിനാഥ്, പി.എൻ. രവീന്ദ്രൻ, സന്തോഷ് അരയക്കണ്ടി, മേലാങ്കോട് വി. സുധാകരൻ, ഡോ. എ.വി. ആനന്ദരാജ്, പി. സുന്ദരൻ, കെ. അശോകൻ പണിക്കർ, അഡ്വ. സംഗീത വിശ്വനാഥൻ, പ്രേമരാജ്, എ.ജി. തങ്കപ്പൻ, പി.എൻ. നടരാജൻ, പി.വി. ബിനേഷ് പ്ലാത്താനത്ത്. വിദഗ്ധ അംഗങ്ങൾ: ഡോ. ജയറാം, മേലാങ്കോട് വി. സുധാകരൻ, അഡ്വ. പ്രദീപ് വിജയൻ.
പൊതുയോഗത്തിൽ ഡോ. എം.എൻ. സോമൻ അധ്യക്ഷതവഹിച്ചു. അസി. സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി, ഡോ. ജി. ജയദേവൻ, അഡ്വ. എ.എൻ. രാജൻബാബു, സന്തോഷ് അരയാക്കണ്ടി, പി.എസ്.എൻ. ബാബു എന്നിവർ സംസാരിച്ചു.
കൊല്ലം: തെരഞ്ഞെടുപ്പിൽ ഗുണ്ടകളെ ഇറക്കി ഭരണസമിതി പിടിച്ചെടുത്ത് എസ്.എൻ ട്രസ്റ്റിനെ വെള്ളാപ്പള്ളി നടേശൻ ‘വെള്ളാപ്പള്ളി ട്രസ്റ്റ്’ ആക്കിയെന്ന് എസ്.എൻ.ഡി.പി സംരക്ഷണ സമിതി. വെള്ളാപ്പള്ളി നിയമിച്ച റിട്ടേണിങ് ഓഫിസർ ട്രസ്റ്റ് സ്കീമിനും ഹൈകോടതി വിധിക്കുമെതിരായി നടത്തിയ തെരഞ്ഞെടുപ്പ് കോടതി വിധിയുടെ ലംഘനമാണ്. എസ്.എൻ ട്രസ്റ്റിന്റെ വസ്തുവകകളുമായി ബന്ധപ്പെട്ടോ ട്രസ്റ്റിനെ വഞ്ചിച്ചോ ക്രിമിനൽ കേസുകളിൽ പ്രതികളായി കുറ്റപത്രത്തിൽ ഉൾപ്പെടുന്നവർക്ക് ട്രസ്റ്റ് ഭാരവാഹിത്വം വഹിക്കുന്നതിന് അയോഗ്യരാണ്. ഈ ഹൈകോടതി ഉത്തരവ് നിലനിൽക്കെ പ്രതിയായ വെള്ളാപ്പള്ളി നടേശന്റെയും മൈക്രോ ഫിനാൻസ് കേസിൽ പ്രതിയായ എം.എൻ. സോമന്റെയും നാമനിർദേശ പത്രിക സ്വീകരിച്ച റിട്ടേണിങ് ഓഫിസറുടെ നടപടി കോടതിവിധിയുടെ ലംഘനമാണ്. തെരഞ്ഞെടുപ്പിനെതിരെ സമിതി നിയമനടപടി തുടങ്ങി. വാർത്തസമ്മേളനത്തിൽ സമിതി ചെയർമാൻ അഡ്വ.എസ്. ചന്ദ്രസേനൻ, വർക്കിങ് ചെയർമാൻ പി.എസ്. രാജീവ്, ജനറൽ സെക്രട്ടറി എം.വി. പരമേശ്വരൻ, ട്രഷറർ പ്രേംചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ പ്രദീപ് കുളങ്ങര, ജെ.പി. കുളക്കട, സെക്രട്ടറി അഡ്വ. അനിൽ ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.