തിരുവനന്തപുരം : 1,000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസർ വിജിലന്‍സ് പിടിയില്‍. മലപ്പുറം വഴിക്കടവ് വില്ലേജ് ഓഫീസർ മുഹമ്മദ് സമീർ ആണ് കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇന്ന് വിജിലൻസ് പിടിയിലായത്.
വഴിക്കടവ് സ്വദേശിയായ പരാതിക്കാരന്റെ പറമ്പിലെ തേക്കുമരം വെട്ടുന്നതിനുള്ള അനുമതിക്കുവേണ്ടി വനം വകുപ്പിൽ അപേക്ഷ സമർപ്പിക്കുന്നതിന് കൈവശാവകാശ സർട്ടിഫിക്കറ്റിനുവേണ്ടി ഇക്കഴിഞ്ഞ 26 ന് വഴിക്കടവ് വില്ലേജ് ഓഫീസിൽ ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് പരാതിക്കാരൻ വില്ലേജ് ഓഫീസറെ കണ്ടപ്പോൾ വേഗത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ 1,000 രൂപ കൈക്കൂലിയുമായി വരാൻ ആവശ്യപ്പെട്ടു.
പരാതിക്കാരൻ ഈവിവരം മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം ഷഫീക്കിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മലപ്പുറം വിജിലൻസ് പൊലീസ് ഇൻസ്പെക്ടറായ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി.
ഇന്ന് ഉച്ചയോടെ വഴിക്കടവ് വില്ലേജ് ഓഫീസറുടെ മുറിയിൽ വച്ച് പരാതിക്കാരനിൽ നിന്നും 1,000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് കൈയോടെ പിടികൂടുകയാണുണ്ടായത്. തുടർന്ന് വില്ലേജ് ഓഫീസറുടെ മേശ പരിശോധിച്ച വിജിലൻസ് സംഘത്തിന് മേശ വിരിക്കടിയിൽ നിന്നും മറ്റൊരു 1,500 രൂപ കൂടി ചുരുട്ടിയ നിലയിൽ ലഭിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
കൈക്കുലിക്കാരെ കൈക്കൂലി വാങ്ങുമ്പോൾ തന്നെ കൈയ്യോടെ പിടികൂടുന്ന ട്രാപ്പ് കേസ്സുകളിൽ ഇത് ഈവർഷത്തെ 50-ാമത്തെ ട്രാപ്പ് കേസാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.