തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് 5,000 കോടി രൂപയുടെ പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷ. കാരണം, കേരളം രാജ്യത്തിനാകെ നൽകുന്ന സംഭാവനയും സമ്മാനവുമാണ് വിഴിഞ്ഞം തുറമുഖം. ധാരാളം പദ്ധതികള്‍ സംസ്ഥാന ബജറ്റിൽ ഉള്‍പ്പെടുത്തി നടപ്പാക്കേണ്ടതുണ്ട്. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ രംഗങ്ങളിൽ വലിയ വികസനത്തിനും അങ്ങനെ സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളര്‍ച്ചക്കും വിഴിഞ്ഞം തുറമുഖം കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുബന്ധ വ്യവസായങ്ങള്‍ക്ക് അനന്തമായ സാധ്യതയാണ് ഈ പ്രദേശത്ത് കാണുന്നത്.
അവ പ്രയോജനപ്പെടുത്താന്‍ മറ്റ് വാണിജ്യ വ്യവസായരംഗങ്ങളിലെ സംരംഭകരും തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പലുകള്‍ എത്തിച്ചേരുന്നത് സംസ്ഥാനത്തിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കും. തുറമുഖം വഴി കേരളത്തിലേക്ക് ചരക്കിറക്കുമ്പോള്‍ അതിന്റെ മൂല്യത്തിന്മേൽ ഇന്റഗ്രേറ്റഡ് ജി.എസ്.ടി കൂടി കസ്റ്റംസ് വിഭാഗം ഈടാക്കും.
ഇതിന്റെ പകുതി സംസ്ഥാനത്തിന് ലഭിക്കും. ഇതിനുപുറമെ ചരക്കുകള്‍ ലോഡ് ചെയ്യുന്നതിനും അണ്‍ലോഡ് ചെയ്യുന്നതിനുമുള്ള ഫീസുമായി ബന്ധപ്പെട്ട നികുതിയും ലഭിക്കും. തുറമുഖം കപ്പലുകള്‍ക്ക് നൽകുന്ന മറ്റ് സേവനങ്ങളുടെ ഫീസിന്മേലും നികുതി ലഭിക്കും. കപ്പലുകള്‍ തുറമുഖത്ത് ഇന്ധനം നിറക്കുന്ന ചില സാഹചര്യങ്ങളിലും സംസ്ഥാനത്തിന് നികുതി ലഭിക്കും. സാധാരണ സാമ്പത്തിക അവസ്ഥകളിൽപോലും സാധ്യമാവാത്ത കാര്യങ്ങളാണ് സാമ്പത്തികവൈഷമ്യത്തിന്റെ കാലയളവിൽ നമ്മള് നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം തുറമുഖവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് പണം തടസ്സമാവില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. തുറമുഖ പദ്ധതിക്കൊപ്പം അടിസ്ഥാനവികസനത്തിനും പദ്ധതി തയാറാക്കിയിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തമടക്കം ഉറപ്പാക്കിയുള്ള വികസന പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രാജ്യത്തെ ചരക്കുനീക്കത്തിൽ വലിയനേട്ടമാണ് സൃഷ്ടിക്കുക. ഇന്ത്യയിലേക്കുള്ള കണ്ടെയ്നറുകൾ കൊളംബോ ഉൾപ്പെടെ തുറമുഖങ്ങളിലേക്ക് മദർഷിപ്പുകളിൽ എത്തുകയും അവിടെനിന്ന് ഇന്ത്യൻ തുറമുഖങ്ങളിൽ നങ്കൂരമിടാൻ കഴിയുന്ന കപ്പലുകളിൽ കയറ്റി എത്തിക്കുകയുമാണ് ചെയ്യുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും നീളമുള്ള ചരക്കുകപ്പലുകൾക്കുപോലും വിഴിഞ്ഞത്ത് അടുക്കാനും കണ്ടെയ്നറുകൾ ഇറക്കാനും കഴിയും. ഇവിടെ ഇറക്കുന്ന കണ്ടെയ്നറുകൾ ഇന്ത്യയിലെയും അയൽ രാജ്യങ്ങളിലേയും തുറമുഖങ്ങളിലേക്ക് ചെറിയ കപ്പലുകളിൽ എത്തിക്കാനുമാവും. അഞ്ചുഘട്ടങ്ങളിലായി നിർമിക്കുന്ന തുറമുഖത്തിന്റെ അടുത്തഘട്ടം പൂർത്തിയാകുന്നതോടെ ഒരേസമയം അഞ്ച് കണ്ടെയ്നർ കപ്പലുകൾക്ക് വിഴിഞ്ഞത്തെത്തി കണ്ടെയ്നർ കയറ്റിറക്ക് നടത്താൻ കഴിയും.
തുറമുഖം പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ രാജ്യത്തെ കണ്ടെയ്നർ നീക്കത്തിന്റെ കേന്ദ്രമായി കേരളം മാറുമെന്നാണ് കണക്കുകൂട്ടൽ. തുറമുഖം വഴി ചരക്കിറക്കുമ്പോൾ അതിന്റെ മൂല്യത്തിന്മേൽ ഇൻറഗ്രേറ്റഡ് ജി.എസ്.ടി കൂടി കസ്റ്റംസ് വിഭാഗം ഈടാക്കും. ഇതിന്റെ പകുതി സംസ്ഥാനത്തിന് ലഭിക്കുമെന്നതാണ് പ്രധാന വരുമാനം. ഇതിനുപുറമെ ചരക്കുകൾ ലോഡ് ചെയ്യുന്നതിനും അൺലോഡ് ചെയ്യുന്നതിനുമുള്ള ഫീസുമായി ബന്ധപ്പെട്ട നികുതിയും ലഭിക്കും. തുറമുഖം കപ്പലുകൾക്ക് നൽകുന്ന മറ്റ് സേവനങ്ങളുടെ ഫീസിലും നികുതി നേട്ടമുണ്ട്. കപ്പലുകൾ തുറമുഖത്ത് ഇന്ധനം നിറക്കുകയാണെങ്കിൽ അതിന്റെ നികുതിയും സംസ്ഥാനം പ്രതീക്ഷിക്കുന്നു.
വലിയ കപ്പലിൽ എത്തിക്കുന്ന ചരക്ക് ക്രെയിനുകൾ ഉപയോഗിച്ച് ചെറിയ കപ്പലുകളിലേക്ക് മാറ്റി മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകാനാണ് ഇപ്പോൾ കഴിയുക. തുറമുഖവുമായി ബന്ധിപ്പിച്ച റെയിൽ, റോഡ് കണക്ടിവിറ്റിയില്ലാത്തിനാൽ കരമാർഗമുള്ള കണ്ടെയ്നർ നീക്കം സാധ്യമാവില്ല. റോഡ്, റെയിൽപാത നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.