കോഴിക്കോട്: വഖഫ് ബോർഡ് നിയമന വിവാദം സർക്കാറിനെ തിരിഞ്ഞുകുത്തുന്നു. പ്ലസ് വൺ അധികബാച്ച് അനുവദിക്കാത്തതും സ്കോളർഷിപ് വിഷയവും ഉൾപ്പെടെ സർക്കാർ വിവേചനത്തിനെതിരെ കടുത്ത പ്രതിഷേധം നിലനിൽക്കെയാണ് വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനമുണ്ടായത്.
തുടക്കത്തിൽ മുസ്ലിം ലീഗ് എതിർപ്പുമായി രംഗത്തുവന്നപ്പോൾ വർഗീയത ആരോപിച്ച് കടന്നാക്രമിച്ച സി.പി.എമ്മും സർക്കാറും പിന്നീട് ഭൂരിഭാഗം മുസ്ലിം സംഘടനകളും ഇതിനെതിരെ രംഗത്തുവന്നതോടെ പ്രതിരോധത്തിലായി. സുന്നി കാന്തപുരം ഗ്രൂപ്പിനെയും ഘടകകക്ഷിയായ ഐ.എൻ.എല്ലിനെയും മുൻ മന്ത്രി കെ.ടി. ജലീലിനെയും രംഗത്തിറക്കിയെങ്കിലും മുസ്ലിം സംഘടനകളുടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും പഴിചാരി തീരുമാനവുമായി മുന്നോട്ടുപോകാമെന്ന സർക്കാർ പദ്ധതിയും പാളുന്നതാണ് പി.എസ്.സി നിയമനം ഉടനെ നടപ്പാക്കേണ്ടതില്ലെന്ന തീരുമാനത്തിലൂടെ പ്രകടമായത്. അതേസമയം, തീരുമാനം പിൻവലിക്കുമെന്ന ഉറപ്പുലഭിക്കാത്തതിൽ ചർച്ചക്ക് പോയ സമസ്തക്കകത്തുതന്നെ പ്രതിഷേധമുണ്ട്.
മുസ്ലിം സമുദായത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ തട്ടിത്തെറിപ്പിക്കാൻ ഭരണകൂട, ഉദ്യോഗസ്ഥ ലോബി പ്രവർത്തിക്കുന്നതായ ആരോപണം ഉയർന്നിട്ട് നാളേറെയായി. സ്കോളർഷിപ് വിഷയത്തിൽ കോടതിയിലടക്കം ഒത്തുകളിച്ച് അട്ടിമറി നടത്തിയതിനെതിരെ മുസ്ലിം സംഘടനകൾക്കിടയിൽ അമർഷം നിലനിൽക്കെയാണ് വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത്. സി.പി.എം നേതാക്കളും വഖഫ് മന്ത്രി വി. അബ്ദുറഹ്മാനും മുൻ മന്ത്രി കെ.ടി. ജലീലുമടക്കം നടപടി ന്യായീകരിക്കുകയും ചെയ്തു.
ഐ.എൻ.എല്ലും ഇടതുസഹയാത്രികരായ സുന്നി കാന്തപുരം വിഭാഗവും ലീഗിനെതിരെ ആരോപണമുന്നയിച്ച് സർക്കാറിന് പിന്തുണയേകി. അതിനിടെ, സംവരണ അട്ടിമറി ഉൾപ്പെടെ അപകടം തിരിച്ചറിഞ്ഞ കാന്തപുരം വിഭാഗം പിന്നീട് ചുവടുമാറ്റി. എസ്.എസ്.എഫ് ജന. സെക്രട്ടറി സി.എൻ. ജഅ്ഫർ സ്വാദിഖ് രിസാല വാരികയിൽ സർക്കാർ നിലപാടിൽ ആശങ്ക പ്രകടിപ്പിച്ച് ലേഖനമെഴുതി. മുസ്ലിം സംഘടനകളുടെ ഏകോപന സമിതിയിൽ വിള്ളലുണ്ടാക്കാനായിരുന്നു മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും അടുത്ത ശ്രമം.
പ്രക്ഷോഭവുമായി മുസ്ലിം സംഘടനകൾ മുന്നോട്ടുപോയപ്പോൾ സമസ്തയെ മാത്രം ചർച്ചക്ക് ക്ഷണിച്ച് രംഗം തണുപ്പിക്കാനായിരുന്നു പദ്ധതി. സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി തങ്ങൾ പള്ളിയിലെ ബോധവത്കരണ പരിപാടിയിൽനിന്ന് പൊടുന്നനെ പിൻവാങ്ങുന്നതായി പ്രഖ്യാപിച്ചത് സി.പി.എമ്മിന് ആശ്വാസമാവുകയും ചെയ്തു. അതേസമയം, മറ്റു സംഘടനകൾ പള്ളിയിലെ ബോധവത്കരണം ഉൾപ്പെടെ നടത്തുകയും മുസ്ലിം ലീഗ് പ്രക്ഷോഭപരിപാടികൾ പ്രഖ്യാപിക്കുകയും ചെയ്തതോടെ സർക്കാർ നീക്കം പാളി.തീരുമാനം പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരാനാണ് മുസ്ലിം സംഘടനകളുടെ തീരുമാനം. പ്രതിഷേധ പരിപാടികളോട് സമസ്തയും സഹകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.