ഉരുൾപൊട്ടലിൽതകർന്ന മുണ്ടക്കൈ എൽ.പി സ്കൂൾ ഫോട്ടോ:പി. സന്ദീപ്
കൽപറ്റ പഴയ ബസ്സ്റ്റാൻഡിൽനിന്നാൽ എപ്പോഴും കാണുന്ന കാഴ്ചയാണ് ‘കൽപറ്റ-മുണ്ടക്കൈ’ ബോർഡുവെച്ച കെ.എസ്.ആർ.ടി.സി ബസുകൾ. മേപ്പാടിയും കടന്ന് ചൂരൽമലയിലെ ചായത്തോട്ടങ്ങൾ പച്ചവിരിച്ച പാതകളിലൂടെ മുണ്ടക്കൈ അങ്ങാടിയിൽ നിർത്തി ആ ബസ് ഒന്ന് ശ്വാസം വിടും. നേരംപുലരും മുമ്പേതന്നെ പലവിധ സ്വപ്നങ്ങളുമായി അന്നത്തെ അന്നവും തേടി പലയിടങ്ങളിലേക്കുപോയി തിരിച്ചെത്തുന്ന ഒരുപാട് മനുഷ്യർ ആ വാഹനത്തിൽ നിന്നിറങ്ങും. അവിടെയുള്ള ചെറിയ കടയിൽ കയറി മക്കൾക്ക് മധുരം വാങ്ങും. അവരെ കാത്തിരുന്ന വീടകങ്ങളിലെ കുരുന്നുകൾ... കൊച്ചുകൊച്ചു സന്തോഷങ്ങൾ മാത്രമുണ്ടായിരുന്ന നൂറുകണക്കിന് സാധാരണക്കാർ, അവരുടെ വീടുകൾ, പള്ളിക്കൂടങ്ങൾ, ആരാധനാലയങ്ങൾ, കളിസ്ഥലങ്ങൾ, ലയങ്ങൾ... ഇപ്പോൾ ഒന്നുമില്ല ഇവിടെ. ബസുകളും വാഹനങ്ങളും നിർത്തിയിരുന്ന മുണ്ടക്കൈ അങ്ങാടിയിലെ ആ ചെറിയ കടയുടെ തകർന്ന ഷട്ടറുകൾക്കിടയിലൂടെ നോക്കിയാൽ കുഞ്ഞുങ്ങളുടെ കളിപ്പാട്ടമടക്കമുള്ളവ കാണാം, ഇനിയത് വാങ്ങാനോ വാശിപിടിക്കാനോ ഈ നാട്ടിൽ ഇനി കുരുന്നുകളില്ലല്ലോ.
എല്ലാ സ്വപ്നങ്ങൾക്കും മേൽ ഉരുൾപൊട്ടിയപ്പോൾ ഒലിച്ചുപോയത് തോട്ടംതൊഴിലാളികളടക്കമുള്ള പാവപ്പെട്ട മനുഷ്യരുടെ ഒരുദേശം തന്നെയാണ്. വ്യാഴാഴ്ച പുലർച്ച 5.30ഓടെ ചൂരൽമലയിൽനിന്ന് ചെങ്കുത്തായ പരുക്കൻപാതകൾ പിന്നിട്ട് മുണ്ടക്കൈയിലെ ഉരുൾ നക്കിത്തുടച്ച നാട്ടിലെത്തുമ്പോൾ മനുഷ്യരുടെ നെഞ്ചകം പിളർന്ന് ജീവനെടുത്ത ഭീമൻപാറക്കെട്ടുകളും കൂറ്റൻ മരത്തടികളുമാണ് വരവേറ്റത്. വിവിധ സന്നദ്ധസംഘടനകളുടെ രക്ഷാപ്രവർത്തകരുമുണ്ട്. അൽപം മാത്രം തകരാതെ ബാക്കിയുള്ള മുണ്ടക്കൈ മസ്ജിദുണ്ട് കുന്നിൻമുകളിൽ. ഏറെ പ്രാർഥനകളാൽ മുഖരിതമായിരുന്ന പള്ളിയുടെ മിനാരങ്ങൾ സ്വയം പ്രാർഥിക്കുന്ന പോലെ...
ഇവിടവും കടന്ന് മുകളിലെത്തുമ്പോൾ പരിക്കേൽക്കാതെ സി.എസ്.ഐ ചർച്ച്. ചർച്ചിന്റെ മുറ്റത്തുനിന്ന് നോക്കിയാൽ അങ്ങകലെ മലയുടെ അങ്ങേയറ്റത്ത് പുഞ്ചിരിമട്ടം പ്രദേശം കാണാം. അവിടെ നിന്നാണ് മലയൊന്നടങ്കം പൊട്ടിയൊലിക്കാൻ തുടങ്ങിയത്, പിന്നെ നാടൊന്നാകെ തച്ചുതകർത്തത്. തിങ്കളാഴ്ചവരെ മനുഷ്യരെക്കൊണ്ട് സജീവമായ ഒരങ്ങാടിയായിരുന്നു മുണ്ടക്കൈ. ചൊവ്വാഴ്ച പുലർച്ചയോടെ എല്ലാം നശിച്ചു. ദുരന്തത്താൽ പ്രകൃതി വരച്ച ഭീമൻ നീർച്ചാൽ ഒന്നുമറിയാത്തപോലെ ഒഴുകുന്നു. ചവിട്ടുന്നിടത്തെല്ലാം ചേതനയറ്റ ശരീരങ്ങൾ ഉണ്ടാകുമോ എന്ന ചിന്തയിലേ ചുവടുകൾ വെക്കാൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.