വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ
വിലങ്ങാട്: ‘ഇന്നാണ് മോനേ ഒന്നുറങ്ങിയത്. മഴയെന്ന് കേൾക്കുമ്പോൾ പേടിയാ. കണ്ണ് ചിമ്മുമ്പോൾ ഉരുൾപൊട്ടലിന്റെ ശബ്ദം കാതിൽ വന്നടിക്കുകയാണ്. ഇവിടെയാണെങ്കിൽ പുഴയുടെ ശബ്ദമില്ല. സ്വസ്ഥമായി ഉറങ്ങാം’.
വിലങ്ങാട് ഉരുൾപൊട്ടലിൽ വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 84 കാരി തൊട്ടിയിൽ ഓമനയുടെ വാക്കുകളാണിത്. ഇത്രയും വയസ്സിനിടയിൽ ഇതുപോലൊരു പ്രളയജലം കണ്ടിട്ടില്ല എല്ലാം ഉരുൾ വാരിയെടുത്തു. അയൽക്കാരി ഫിലോമിനയുടെ വീട് നിന്നിടത്ത് ഇല്ല. വാക്കുകൾ മുഴുമിപ്പിക്കാനായില്ല. അവരുടെ കണ്ണുകൾ നിറഞ്ഞു.
84കാരി ഓമന മുതൽ ഒരു വയസ്സുകാരൻ മെൽവിൻവരെ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. എല്ലാവർക്കും പറയാനുള്ളത് ഉരുളിൽനിന്ന് രക്ഷപ്പെട്ടതിന്റെ സാഹസിക കഥകളാണ്. വാർധക്യത്തിന്റെ അവശതയിൽ കഴിയുന്ന പത്തോളം പേരുണ്ട് ദുരിതാശ്വാസ ക്യാമ്പിൽ. മലയുടെ പല ഭാഗത്ത് താമസിക്കുന്നവരാണെങ്കിലും പലരും വീട്ടിൽനിന്ന് പുറത്തേക്കൊന്നും പോകാറില്ല. ദുരിതാശ്വാസ ക്യാമ്പിൽനിന്നാണ് വേദനകൾക്കിടയിലും ഇവർ സൗഹൃദം പുതുക്കിയത്.
പാനോത്തെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ഇവർ ആദ്യം. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ സുരക്ഷിതമായ സ്ഥലമെന്ന നിലയിൻ 75 ഓളം പേരെ വെള്ളിയോട് സ്കൂളിലേക്ക് മാറ്റുകയായിരുന്നു. പൊലീസും സന്നദ്ധ പ്രവർത്തകരും നിർബന്ധിച്ചതിനാലാണ് വീടിനടുത്തുള്ള ക്യാമ്പിൽനിന്ന് ഇവർ പടിയിറങ്ങിയത്.
കുടിയേറ്റ മേഖലയിലേക്ക് അഞ്ചുപതിറ്റാണ്ട് മുമ്പ് കയറി വന്നതാണ് പലരും. വീടുകൾ ആദ്യകാലത്ത് ഉയരത്തിലായിരുന്നു. അന്നൊന്നും ഇത്ര പേടി തോന്നിയിരുന്നില്ല. പലരും പറഞ്ഞാണ് കുട്ടികളൊക്കെ ആയപ്പോൾ സുരക്ഷിത സ്ഥലമെന്ന നിലയിൽ മലയുടെ താഴെ ചെറിയൊരു വീടുണ്ടാക്കിയത്. അത് പൂർണമായും ഇല്ലാതായി. ഇനി എന്ത് ചെയ്യും. കൂലിയായി കിട്ടിയ കുറച്ച് പണം കൈയിലുണ്ടായിരുന്നു വീട് വിട്ടിറങ്ങുമ്പോൾ എടുത്ത് വെച്ചതെല്ലാം പോയി- ഫിലോമിനക്കും വാക്കുകൾ മുറിഞ്ഞു.
വീട് കിട്ടുമോ? സ്ഥലം കിട്ടുമോ? എവിടെ താമസിക്കും? തുടങ്ങിയ കാര്യങ്ങളിലൊക്കെ ഇവർ ആശങ്കയിലാണ്. ‘നിങ്ങൾ സുരക്ഷിതരായിരിക്കും; ഞങ്ങളുണ്ട്’ എന്ന സന്നദ്ധ പ്രവർത്തകരുടെ വാക്കുകൾ ഇവർക്ക് ആശ്വാസം പകരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.