കൊച്ചി: വയനാട്ടിലെ ഉരുള്‍പൊട്ടലിന് ഇരയായവർക്ക് 10 കോടി രൂപ ചെലവിൽ 50 വീട് നിര്‍മിച്ച് നൽകുമെന്ന് ശോഭാ ഗ്രൂപ് ചെയര്‍മാനും സ്ഥാപകനുമായ പി.എന്‍.സി മേനോന്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ നിരാലംബരായ കുടുംബങ്ങള്‍ക്ക് 1000 വീട് നിര്‍മിക്കാനുള്ള ശോഭാ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങൾക്ക് പുറമെയാണിത്.
വീട് നിർമാണവും ധനസഹായവും പി.എൻ.സി മേനോനും ഭാര്യ ശോഭാ മേനോനും സ്ഥാപിച്ച ശ്രീ കുരുംബ എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് വഴിയായിരിക്കും. ദുരന്തത്തില്‍ നടുക്കവും വേദനയും രേഖെപ്പടുത്തിയ അദ്ദേഹം, ദുരന്തത്തിനിരയായ കുടുംബങ്ങളെ പിന്തുണക്കുന്നതില് പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ വ്യക്തമാക്കി.
തിരുവനന്തപുരം: ഉരുൾപൊട്ടൽ നാശംവിതച്ച വയനാടിന്‍റെ പുനരധിവാസത്തിന് ഗൃഹനിര്‍മാണം ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപയുടെ പദ്ധതി നിർവഹണം ജോയന്റ് കൗണ്‍സില്‍ ഏറ്റെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു. പ്രവര്‍ത്തനങ്ങളുടെ വിശദ രൂപരേഖ ഉടന്‍തന്നെ സംഘടന ജില്ല ഭരണകൂടത്തിന് സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ കെ.പി. ഗോപകുമാറും ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിംഗലും പ്രസ്താവനയില്‍ അറിയിച്ചു.
തൃശൂര്‍: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരില്‍ 150 കുടുംബങ്ങള്‍ക്ക് നാഷനല്‍ സര്‍വിസ് സ്‌കീം (എന്‍.എസ്.എസ്) വീട് നിർമിച്ചുനല്‍കുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. കാലിക്കറ്റ്, എം.ജി, കണ്ണൂര്‍, കേരള, സാങ്കേതിക, ആരോഗ്യ, ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലകളിലെയും ഹയര്‍ സെക്കൻഡറി, വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഐ.ടി.ഐ തുടങ്ങിയവയിലെയും എന്‍.എസ്.എസ് യൂനിറ്റുകളുടെ നേതൃത്വത്തിലാണ് വീട് നിര്‍മാണം. ‘ബാക്ക് ടു സ്‌കൂള്‍ ബാക്ക് ടു കോളജ്’ കാമ്പയിൻ നടപ്പാക്കും. മേഖലയിലെ മുഴുവന്‍ വിദ്യാർഥികള്‍ക്കും പഠനോപകരണങ്ങള്‍ നല്‍കും. പോളിടെക്നിക്കുകള്‍, എൻജിനീയറിങ് കോളജുകള്‍, ഐ.ടി.ഐകള്‍ എന്നിവയിലെ എന്‍.എസ്.എസ് ടീമുകളുടെ നേതൃത്വത്തില്‍ ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചര്‍, ഇലക്ട്രിക്കല്‍-പ്ലംബിങ് പ്രവൃത്തികള്‍ തുടങ്ങിയ സാങ്കേതികസേവനവും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്: വയനാട്ടിലെ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട നൂറുപേർക്ക് വീട് വെക്കാനായി, മേപ്പാടിയിൽ ചെമ്മണൂർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ‘ബോചെ 1000 ഏക്കറി’ൽ സൗജന്യമായി സ്ഥലം നൽകുമെന്ന് ബോബി ചെമ്മണൂർ അറിയിച്ചു. അപകട മേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് സ്ഥിരമായി മാറ്റിപ്പാർപ്പിക്കുന്നതിനായി സർക്കാറും സ്വകാര്യ വ്യക്തികളും ചേർന്ന് പാർപ്പിടങ്ങൾ നിർമിച്ചുനൽകുന്ന പദ്ധതി രൂപവത്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട്: വയനാട്ടിലെ ദുരിത ബാധിതർക്ക് സഹായഹസ്തവുമായി സൈലം. ക്യാമ്പിൽ കഴിയുന്നവർക്കുള്ള ഭക്ഷ്യ-വസ്ത്ര സാമഗ്രികൾക്കു പുറമെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള 10 ലക്ഷം രൂപയുടെ ചെക്ക് സൈലം സി.ഇ.ഒ അനന്തുവിന്റെ നേതൃത്വത്തിൽ മന്ത്രി മുഹമ്മദ് റിയാസിസ് കൈമാറി. വീടുനിർമാണത്തിനും കുട്ടികളുടെ പഠനത്തിനും സ്കൂളിന്റെ പുനർ നിർമാണത്തിനുമുള്ള സഹായം തുടർന്നുമുണ്ടാകുമെന്ന് സൈലം മാനേജ്മെന്റ് അറിയിച്ചു.
തിരുവനന്തപുരം: സി.പി.എം കേരള ഘടകം 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തമിഴ്നാട്, തൃപുര ഘടകങ്ങൾ 10 ലക്ഷം വീതവും നൽകിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ 25 വീട് നിർമിച്ച് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
മലപ്പുറം: ‘വയനാടിന്റെ കണ്ണീരൊപ്പാൻ’ എന്ന പേരിൽ മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച പുനരധിവാസ ഫണ്ടിന്റെ ധനസമാഹരണം പ്രത്യേക ആപ് വഴി ആരംഭിച്ചു.
പാണക്കാട്ട് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ലോഞ്ചിങ് നിർവഹിച്ചു. ആദ്യ സംഭാവനയായ 50 ലക്ഷം രൂപ തിരുനാവായ എടക്കുളം സ്വദേശി അബ്ദുസ്സമദ് ബാബു, സാദിഖലി തങ്ങൾക്ക് കൈമാറി. ലീഗ് നേതൃത്വത്തിൽ വിപുലമായ രക്ഷാപ്രവർത്തനങ്ങൾ നടന്നുവരുകയാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
ഫണ്ട് ശേഖരണം വിജയിപ്പിക്കാൻ എല്ലാവരും രംഗത്തുവരണം. ആഗസ്റ്റ് രണ്ടു മുതൽ 15 വരെയാണ് സമയം. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ആഗസ്റ്റ് 10, 11 തീയതികളില്‍ കാമ്പയിനുമായി സി.പി.എം. വയനാട്ടിന്റെ പുനരധിവാസ പ്രവർത്തനത്തിന് സാമ്പത്തികസഹായം ആവശ്യമാണ്. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ടാണ് കാമ്പയിൻ നടത്തുകയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് ജനങ്ങൾക്കിടയിൽ ദുരിതാശ്വാസനിധിയെ കുറിച്ച് ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം.
ഫണ്ട് പിരിക്കാനല്ല, സംഭാവന നൽകാൻ അഭ്യർഥിക്കുകയാണ് കാമ്പയിനിൽ ചെയ്യുക. പ്രകൃതി ദുരന്തമടക്കമുള്ള അടിയന്തര സാഹചര്യങ്ങളിൽ വിനിയോഗിക്കാനായി രൂപം നൽകിയതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി. സി.എ.ജി ഓഡിറ്റടക്കം കൃത്യമായ പരിശോധനകൾ ഈ സംവിധാനത്തിൽ നടക്കുന്നുണ്ട്. കൃത്യമായ വരവ്-ചെലവ് കണക്കുകളുമുണ്ട്. വീട് നിർമിച്ച് നൽകാനും ഭൂമി നൽകാനുമെല്ലാം നിരവധി സംഘടനകൾ ഇതിനോടകം സന്നദ്ധതയറിയിച്ച് എത്തിയിട്ടുണ്ട്. പുനരധിവാസ കാര്യങ്ങളിൽ ആരുടെ സന്നദ്ധതയെയും സർക്കാർ തള്ളിക്കളയില്ലെന്നും എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.