മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ ഇന്നും മയക്കു​വെടിവെക്കില്ല; നാളെ വയനാട്ടിൽ ഹർത്താൽ

മാനന്തവാടിയിലിറങ്ങിയ ആനയെ ഇന്ന് മയക്കു​വെടിവെക്കില്ല. മണ്ണുണ്ടി വനമേഖലയിൽ നിന്നും ആനയെ വെടിവെക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. ആന ചെമ്പകപ്പാറ പരിസരത്തേക്ക് നീങ്ങുന്നു. ഇതോടെ, കാട്ടാന ‘ബേലൂർ മഖ്നയെ’ പിടികൂടാനുള്ള ശ്രമം മൂന്നാം ദിവസവും എങ്ങുമെത്തിയില്ല. ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ കിട്ടുന്നതിനനുസരിച്ചാണ് നീക്കം. മണ്ണുണ്ടിക്കും ആനപ്പാറക്കും ഇടയിൽ ആനയെ കണ്ടെത്തിയെന്നാണ് ഇന്ന് രാവിലെയുണ്ടായിരുന്ന റിപ്പോർട്ട്.

വനംവകുപ്പിൽനിന്നും 15 സംഘങ്ങളും പൊലീസിൽനിന്ന് മൂന്ന് സംഘവുമാണ് ദൗത്യത്തി​െൻറ ഭാഗമായിട്ടുള്ളത്. കുങ്കിയാനകളും സജ്ജമാണ്. കുങ്കിയാനകളുടെ സാന്നിധ്യത്തിൽ മയക്കുവെടി വെക്കാനാണ് തീരുമാനം. ആനയെ കണ്ടെത്താനാകാതെ ഇന്നലെ ദൗത്യസംഘം കാട്ടിൽനിന്ന് മടങ്ങിയപ്പോൾ നാട്ടുകാർ തടഞ്ഞിരുന്നു. ദൗത്യസംഘത്തിന്‍റെ വാഹനങ്ങൾ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ മണിക്കൂറുകളോളം തടഞ്ഞിട്ടിരുന്നു. രാത്രിയും ആനയെ നിരീക്ഷിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെയാണ് ഇന്നലെ പ്രതിഷേധം അവസാനിപ്പിച്ചത്. 

ഇതിനിടെ, ചൊവ്വാഴ്ച വയനാട് ജില്ലയിൽ കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കയാണ്. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താൽ. വയനാട്ടിൽ കർഷക സംഘടനകൾ കഴിഞ്ഞ നാല് വർഷക്കാലമായി വയനാട്ടിൽ സമരവും പ്രതിഷേധവും നടത്തുകയാണ്. എന്നിട്ടും ഭരണകൂടം മുഖം തിരിക്കുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു. അഞ്ച് ലക്ഷം രൂപയാണ് വയനാട്ടിലെ ജനങ്ങൾക്കിട്ടിരിക്കുന്ന വിലയെന്നും സംഘടനാ പ്രതിനിധികൾ പറയുന്നു. ഇന്നലെ ജനങ്ങൾ ജില്ലാ ഭരണകൂട പ്രതിനിധകളെ വളഞ്ഞപ്പോൾ മാത്രമാണ് മരണപ്പെട്ട അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ചതെന്നും പ്രതിനിധികൾ ആരോപിക്കുന്നു.

ചൊവ്വാഴ്ച രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങൾ മുതിരില്ലെന്നും, മനസാക്ഷിയുള്ളവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനകൾ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.