കോട്ടയം: സംസ്ഥാനത്തെ സർക്കാർ ആയുർവേദ ആശുപത്രികളിൽ വനിത തെറപ്പിസ്റ്റുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അറിഞ ്ഞിട്ടും ആരോഗ്യവകുപ്പ് കണ്ണടക്കുകയാണെന്ന് സൂചന. പുരുഷരോഗികളെ വനിത തെറപ്പിസ്റ്റുകൾ ഉഴിച്ചിൽ നടത്തുന്നതിനെ ക്കുറിച്ച് പലപ്പോഴും പരാതി ഉയർന്നിരുന്നു. ഇതേതുടർന്ന് എം.എൽ.എമാരടക്കം ഇടപെട്ടിട്ടും സാഹചര്യങ്ങൾക്ക് മാറ്റം ഉണ്ടായില്ല.
എം.എൽ.എമാരായ സി.കെ. ആശ, എം. സ്വരാജ് എന്നിവർ ഈ ദുരവസ്ഥ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
എന്നാൽ, വനിതകളെ പുരുഷന്മാരുടെ ഉഴിച്ചിലിനു നിയോഗിക്കുന്ന പതിവ് അവസാനിച്ചില്ല. പുതിയ തസ്തിക സൃഷ്ടിക്കുക എന്നതാണ് പ്രശ്നപരിഹാരമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്.
ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിക്കും അനുകൂല മനോഭാവമാണുള്ളത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ധനവകുപ്പാണ് തടസ്സം നിൽക്കുന്നതെന്നാണ് സൂചന. അതേസമയം, ഔഷധിയിലും ഇടുക്കി ജില്ലയിലെ ആയുർവേദ ആശുപത്രികളിലും ഇതേ കാലയളവിൽ തസ്തികകൾ ഉണ്ടാക്കുകയും നിയമനം നടത്തുകയും ചെയ്തിട്ടുണ്ട്.
കൂടാതെ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ‘ട്രഡീഷനല്‍ നോളജ് ഇന്നവേഷന്‍ കേരള’യില്‍ എട്ട് താല്‍ക്കാലിക തസ്തികകള്‍ സ്ഥിരം തസ്തികകളാക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിക്കുകയും ചെയ്തിരുന്നു. എന്ത് മാനദണ്ഡമാണ് ഇതിനു പിന്നിലുള്ളതെന്നു വിശദീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. അതിനിടെ, വനിത തെറപ്പിസ്റ്റുകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽനിന്ന് എല്ലാ ജില്ലകളിലെയും ഡി.എം.ഒമാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.