തിരുവനന്തപുരം: പുരുഷ വിദ്വേഷ സംവിധാനമല്ല വനിത കമ്മീഷനുകളെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി. തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാർക്കായി സംഘടിപ്പിച്ച പോഷ് ആക്ട് 2013 ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. സ്ത്രീവിരുദ്ധ സമീപനങ്ങൾക്ക് എതിരായാണ് വനിത കമ്മീഷനുകൾ നിലകൊള്ളുന്നത്.
സ്ത്രീവിരുദ്ധമായ സമീപനങ്ങൾ സ്വീകരിക്കുന്ന മനസുകൾ വനിതകൾക്കിടയിലുമുണ്ട്. സ്ത്രീധന പീഡന പരാതികളിൽ പ്രതിസ്ഥാനത്ത് കൂടുതൽ എത്തുന്നത് വനിതകളാണ്. അവർക്കെതിരെയും കേസ് ഉണ്ടാവുന്നുണ്ട്. സ്ത്രീവിരുദ്ധ സമീപനം സ്വീകരിക്കുന്നവർക്കെതിരെ കേസെടുക്കാനായി സ്ത്രീപക്ഷ നിയമങ്ങൾ ഉണ്ടാകുമ്പോൾ ആ നിയമങ്ങളുടെ പരിരക്ഷ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വനിതാ കമ്മീഷൻ ചെയ്യുന്നതെന്നും അഡ്വ. പി. സതീദേവി പറഞ്ഞു.
പുരുഷ മേധാവിത്വ സമൂഹത്തിൽ എല്ലാവരും തുല്യരാണ് എന്ന് ഭരണഘടനയിൽ എഴുതിവെച്ചത് കൊണ്ട് മാത്രം അത് കൈവരിക്കാനാവില്ല. അക്കാര്യം അറിയാവുന്നതിനാലാണ് ഭരണഘടന ശിൽപികൾ ആലോചിച്ച് ആർട്ടിക്കിൾ 15 ന് മൂന്നാം ഉപ വകുപ്പ് ചേർത്തത്. ഒരു വിഭാഗം ഏതെങ്കിലും തരത്തിൽ ചൂഷണമോ വിവേചനമോ അരികുവത്കരിക്കപ്പെടുന്നതായോ ചെയ്യുന്നതായി കണ്ടെത്തിയാൽ അത് പരിഹരിക്കുന്നതിന് ആവശ്യമായ നിയമ നിർമ്മാണം നടത്താൻ പാർലമെന്റിനും നിയമസഭകൾക്കും അധികാരം നൽകുന്നതാണ് മൂന്നാം ഉപവകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷനുകൾ ദേശീയ-സംസ്ഥാന തലങ്ങളിൽ രൂപീകരിക്കപ്പെട്ടതെന്നും ചെയർപേഴ്സൺ ഓർമിപ്പിച്ചു.
വീട്ടുമുറ്റത്തെ പുല്ലുപോലും പറിക്കുവാനുള്ള കഴിവ് സ്ത്രീകൾക്കില്ല എന്നു കരുതപ്പെട്ടിരുന്ന സമയത്താണ് തൊഴിലുറപ്പ് നിയമം പാർലമെന്റ് കൊണ്ടുവന്നത്. അന്ന് എല്ലാവർക്കും, സ്ത്രീകൾക്ക് പോലും ഇക്കാര്യത്തിൽ സംശയം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് രാജ്യത്തിന്റെ വികസനത്തിൽ തങ്ങൾക്കും പങ്കുവഹിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഈ പദ്ധതിയിലൂടെ വനിതകൾക്ക് ലഭിച്ചു. സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പഴയ കാഴ്ചപ്പാട് പോലും മാറിയ സാഹചര്യമാണ് ഇന്നുള്ളത്. ഏതു തൊഴിലും തനിക്ക് ചെയ്യാൻ കഴിയുമെന്ന് സ്ത്രീകൾ തെളിയിച്ചു കഴിഞ്ഞു. അതേസമയം സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇന്നും കുറവില്ലെന്നും അഡ്വ. പി. സത്യദേവി ചൂണ്ടിക്കാട്ടി.
ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ നടന്ന ബോധവൽക്കരണ ക്ലാസിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മുഖ്യാതിഥി ആയിരുന്നു. ടെക്നോപാർക്ക് സിഇഒ സഞ്ജീവ് നായർ അധ്യക്ഷത വഹിച്ചു. വനിതാ കമ്മീഷണനംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ, ഡയറക്ടർ ഷാജി സുഗുണൻ ഐ.പി.എസ്, ലോ ഓഫിസർ കെ. ചന്ദ്രശോഭ, പ്രൊജക്റ്റ് ഓഫിസർ എൻ. ദിവ്യ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പോഷ് ആക്ട് 2013 നെ കുറിച്ച് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിലെ ലീഗൽ കം പ്രൊബേഷൻ ഓഫിസർ അഡ്വ. വി.എൽ. അനീഷ ക്ലാസ് എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.