ഡോ. അബ്ബാസ് പനക്കല്‍

പ്രവാസ ലോകത്തു നിന്ന് നേട്ടങ്ങളുടെ പടവുകള്‍ താണ്ടുകയാണ് ഈ മലയാളി ഗവേഷകന്‍. ഇംഗ്ലണ്ടിലെ സര്‍റി സര്‍വകലാശാലയില്‍ റിലീജിയസ് ലൈഫ് ആന്‍റ് ബിലീഫ് സെന്‍ററിന്‍റെ ഉപദേശക സമിതി അംഗമായി ഇപ്പോള്‍ നിയമിതനായിരിക്കുകയാണ് ഡോ. അബ്ബാസ് പനക്കല്‍. ഇന്‍റര്‍നാഷനല്‍ ഇന്‍റര്‍ഫെയ്ത്ത് ഹാര്‍മണി ഇനിഷ്യേറ്റീവിന്‍റെ ഡയറക്ടറും അബൂദബി ആസ്ഥാനമായ വേള്‍ഡ് മുസ്്‌ലിം കമ്മ്യൂണിറ്റീസ് കൗണ്‍സിലിലെ മുതിര്‍ന്ന ഗവേഷകനുമാണ് ഇദ്ദേഹം. എട്ട് വിശ്വാസ വിഭാഗങ്ങളില്‍ നിന്നും ഇതര മാനവിക പാരമ്പര്യത്തില്‍ നിന്നുമുള്ള 22 പേരടങ്ങുന്ന പ്രധാന ടീമാണ് ഈ ഉപദേശകസമിതിയില്‍ ഉള്ളത്.

മലേഷ്യയിലെ ഇന്‍റര്‍നാഷണല്‍ ഇസ്്‌ലാമിക സര്‍വകലാശാലയില്‍ നിന്ന് ഹിസ്റ്ററി ആന്‍ഡ് സിവിലൈസേഷനിലാണ് പി.എച്ച്.ഡി നേടിയത്. 16ാം നൂറ്റാണ്ടിലെ മലബാറിലെ മുസ്്‌ലിം-ഹിന്ദു സൗഹൃദമായിരുന്നു ഗവേഷണ വിഷയം. പ്രധാനമായും പ്രാഥമിക സോഴ്‌സുകളെ ആ നാട്ടില്‍ ജനിച്ചു വളര്‍ന്ന ഒരാളുടെ അനുഭവങ്ങളുടെ കൂടി വെളിച്ചത്തില്‍ വായിക്കുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. നേരത്തെയുള്ള പല ഗവേഷങ്ങങ്ങളും മാപ്പിളമാരുടെ സമര വീര്യം മാത്രം പറഞ്ഞപ്പോള്‍, ചെറുത്തുനില്‍പ്പുകള്‍ക്കു സൗഹൃദങ്ങളുടെ കൂടി പിന്‍ബലമുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഗവേഷണം.

ആസ്‌ത്രേലിയയിലെ ഗ്രിഫിത് യൂനിവേഴ്‌സിറ്റിയില്‍ സൗത്ത് പസഫിക്കിലേക്കുള്ള മലബാര്‍ മൈഗ്രേഷനെ കുറിച്ച് പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ചെയ്തു. 1879 മുതല്‍ 1916 വരെ ബ്രിട്ടീഷുകാര്‍ കൂലി അടിമകളായി കൊണ്ടുപോയ ഇന്ത്യക്കാരില്‍ നിന്നുള്ള മലബാറികളെ കുറിച്ചായിരുന്നു പഠനം. അവരുടെ സമൂഹത്തിലെ ഇന്‍റഗ്രേഷനും അവിടുന്നുള്ള തുടര്‍ പലായനവും പഠനവിഷയമായിരുന്നു. ഓസ്‌ട്രേലിയ, ന്യൂസിലന്‍റ്, കാനഡ, അമേരിക്ക എന്നിവടങ്ങളിലേക്ക് തുടര്‍ പാലായനങ്ങള്‍ നടത്തിയവരെ നേരില്‍ക്കണ്ട് പഠനം നടത്തിയിരുന്നു.

രണ്ടു വര്‍ഷമായി അബൂദബി കേന്ദ്രമായുള്ള സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് ഗ്രൂപ്പില്‍ അംഗമാണ്. സൗത്ത് ഏഷ്യയിലെയും സൗത്ത് ഈസ്റ്റ് ഏഷ്യയിലെയും ജനങ്ങളുടെ ജീവിത രീതിയെ കുറിച്ചും അവര്‍ക്കിടയിലെ സൗഹൃദത്തെകുറിച്ചും പഠിക്കുന്ന അക്കാദമിക് കൂട്ടായ്മയിലെ സീനിയര്‍ റിസര്‍ച്ചറാണ്. ഇതില്‍ ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാല, ഹാവാര്‍ഡ് സര്‍വകലാശാല, നാഷണല്‍ ക്നിവേഴ്‌സിറ്റി ഓഫ് ഓസ്‌ട്രേലിയ തുടങ്ങി വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള പ്രതിനിധികള്‍ അഗങ്ങളാണ്.

2016 മുതല്‍ വിയന്ന ആസ്ഥാനമായ ഇന്‍റര്‍ഫെയ്ത്ത് ആന്‍ഡ് ഇന്‍റര്‍ കള്‍ച്ചറല്‍ ഡയലോഗ് സെന്‍ററിലെ ഇന്‍റര്‍നാഷണല്‍ ഫെല്ലോയാണ്. 2018ല്‍ ഐക്യരാഷ്ര സഭാ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ മുഖ്യപ്രഭാഷകരില്‍ ഒരാളായിരുന്നു. ആയിരത്തിലധികം യുവാക്കള്‍ സംബന്ധിച്ച സമ്മേളത്തിലാണ് തന്‍റെ ഗവേഷണം പരിചയപ്പെടുത്തിയത്. അമേരിക്ക, ആസ്‌ത്രേലിയ, ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്, ചൈന, സൗത്ത് കൊറിയ, മലേഷ്യ, സിങ്കപ്പൂര്‍, സൗത്ത് ആഫ്രിക്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ വിവിധ സമ്മേളങ്ങളില്‍ പ്രസംഗകനായിരുന്നു.

ജി 20 ഇന്‍റര്‍ഫെയ്ത്ത് സമ്മിറ്റിന്‍റെ സൗത്ത് ഏഷ്യ കോഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസം കണ്ണാട്ടിപ്പടി സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലാണ് ഉന്നത വിദ്യാഭ്യാസം നേടിയത്. മലപ്പുറം വേങ്ങര പനക്കല്‍ പരേതനായ പി.സി. മുഹമ്മദ്-ബിയ്യാത്തുമ്മ എന്നിവരുടെ നാലാമത്തെ മകനാണ്. ഭാര്യ നൗഷുബ. ഫാത്വിമ മെഹ്‌റിന്‍, മുഹമ്മദ് മെഹഫിന്‍, ഫാത്വിമ മെഹസിന്‍ എന്നിവരാണ് മക്കള്‍.

Tags:    
News Summary - Dr. Abbas Panakal: Climbing the ladder of achievement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-11 06:05 GMT