മലപ്പുറം: അമേരിക്കൻ ബ്യൂട്ടി, ബ്ലാക്ക് ആഫ്രിക്കൻ, മലേഷ്യൻ റെഡ്... തുടങ്ങിയ വിദേശികളായ ഡ്രാഗൺ ഫ്രൂട്ട് കാണണമെങ്കിലും രുചിക്കണമെങ്കിലും പുറത്തെവിടെയും പോകേണ്ട. മലപ്പുറത്തിന്റെ മണ്ണിലും ഡ്രാഗൺ പഴങ്ങൾ കുന്നുപോലെ മുളച്ചു പൊങ്ങുമെന്ന് തെളിയിക്കുകയാണ് മലപ്പുറം പെരിങ്ങോട്ടുപുലം സ്വദേശി റഷീദ് പഴേടത്തിന്റെ തോട്ടം. റഷീദിന്റെ മലപ്പുറം കുന്നുമ്മലിലെ തോട്ടത്തിൽ 70ഓളം വെറൈറ്റികളിലുള്ള ഡ്രാഗൺ ഫ്രൂട്ടുകളാണ് വിളവിനായി തക്കം പാർത്തിരിക്കുന്നത്.
12 വർഷത്തോളമായി വ്യത്യസ്തയിനം വിദേശ പഴങ്ങൾ കൃഷി ചെയ്ത് വിജയകൊടി പാറിക്കുന്ന റഷീദ് അഞ്ചുവർഷം മുമ്പാണ് ട്രാഗൺ പഴങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമാണെന്ന് തെളിഞ്ഞതോടെ രണ്ടുവർഷം മുമ്പ് കുന്നുമ്മലിലുള്ള തന്റെ സ്ഥലത്തെ കെട്ടിടത്തിന്റെ ടെറസ് ഒരു ഡ്രാഗൺ തോട്ടമാക്കി മാറ്റി. പ്രതീക്ഷിച്ചതിലും നന്നായി പഴങ്ങൾ പൂത്തുലഞ്ഞപ്പോൾ അപൂർവ ഇനങ്ങളിൽപെട്ട കൂടുതൽ ഡ്രാഗൺ തൈകൾ നട്ടുപിടിപ്പിക്കുകയായിരുന്നു.
മൊറോക്കൻ റെഡ്, കൺട്രി റോഡ്, ചാമിലിയോൺ, ഇസ്റായേൽ യെല്ലോ, ബ്രൂണി, ഷുഗർ ഡ്രാഗൺ, ഡിലൈറ്റ്, അസുന്ത, അർമാണ്ട, കോൺഡോർ, ട്രിസിയ, മൊറോകൺ റെഡ്, മനില റെഡ്, ഹവാലിയൻ ഓറഞ്ച്, റെഡ് ജെയ്ന, ഹൈബ്രിഡ് സെബ്ര, റിക്സ് ഫോർഡ് തുടങ്ങിയവ റഷീദിന്റെ തോട്ടത്തിലെ ചില ഡ്രാഗൺ പഴങ്ങൾ മാത്രം. കേരളത്തിൽ ബ്ലാക്ക് ആഫ്രിക്കൻ വിഭാഗത്തിൽപെട്ട ഡ്രാഗൺ പഴം ആദ്യമായി കായ്ച്ചത് റഷീദിന്റെ തോട്ടത്തിലാണ്.
വീട്ടിലെ ഒരേക്കറിലെ പഴകൃഷിക്ക് പുറമെയാണ് മലപ്പുറം കുന്നുമ്മയിലെ കൃഷി. നിലവിൽ വിവിധ ഇനത്തിൽപെട്ട 400ഓളം പഴങ്ങളാണ് റഷീദ് തന്റെ തോട്ടത്തിൽ ഉൽപാദിപ്പിക്കുന്നത്. ചിലസമയങ്ങളിൽ പക്ഷികൾ പഴങ്ങൾ കൊത്തിയെടുക്കുന്ന പ്രായസമൊഴിച്ചാൽ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ട്രാഗൺ കൃഷി ചെയ്യാമെന്നാണ് ഈ യുവ കർഷകന്റെ അഭിപ്രായം. തോട്ടത്തിലുള്ള തൈകളിൽനിന്ന് സംയോജിപ്പിച്ച് പുതിയ ഇനം പഴങ്ങൾ ഉൽപാദിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. എട്ടുമാസം കൊണ്ട് ഫലം ലഭിക്കുമെന്നതിനാൽ കേരളത്തിന്റെ കാലാവസ്ഥയിൽ എളുപ്പത്തിൽ ചെയ്യാവുന്ന കൃഷിയാണിതെന്നും റഷീദ് പറയുന്നു.
ഏപ്രിൽ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് ഡ്രാഗൺ പഴത്തിന്റെ സീസൺ. നാട്ടിലെ ആവശ്യങ്ങൾക്ക് പുറമെ ഡ്രാഗൺഫ്രൂട്ട് വൻതോതിൽ കയറ്റി അയക്കുന്നുമുണ്ട്. 700 ഗ്രാം മുതൽ 1.100 കിലോ വരെയാണ് ഈ പഴങ്ങളുടെ ശരാശരി തൂക്കം. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നതിനാൽ പഴത്തിന് ധാരാളം ആവശ്യക്കരുണ്ടെന്നും ഈ മേഖലയിലുള്ളവർ പറയുന്നു. നിരവധിപേർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡ്രാഗൺ പഴങ്ങളുടെ കൃഷിയുമായി രംഗത്തു വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.