ദർശനെ ബെള്ളാരി ജയിലിലേക്ക് മാറ്റാൻ കോടതി അനുമതി

ബംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വി.ഐ.പി പരിഗണന ലഭിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടൻ ദർശൻ തൂഗുദീപയെ ബെള്ളാരി സെൻട്രൽ ജയിലിലേക്ക് മാറ്റാൻ കോടതി അനുമതി.

ദർശൻ ഉൾപ്പെട്ട രേണുക സ്വാമി വധക്കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ 24ാം നമ്പർ അഡീഷനൽ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. രേണുക സ്വാമി വധക്കേസിലെ 17 പ്രതികളിൽ ദർശനെ കൂടാതെ മറ്റ് ഒമ്പത് പ്രതികളെ കൂടി സംസ്ഥാനത്തെ വിവിധ ജയിലുകളിലേക്ക് മാറ്റും. പവിത്ര ഗൗഡ പരപ്പന അഗ്രഹാര ജയിലിൽത്തന്നെ കഴിയും. പരപ്പന ജയിലിൽ കഴിയുന്ന ദർശന് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ചീഫ് ജയിൽ സൂപ്രണ്ട് അടക്കം ഒമ്പത് ജീവനക്കാരെ കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ചീഫ് ജയിൽ സൂപ്രണ്ട് വി. ശേഷുമൂർത്തി, ജയിൽ സൂപ്രണ്ട് മല്ലികാർജുൻ സ്വാമി, ജയിലർമാരായ ശരൺ ബസപ്പ, പ്രഭു എസ്. കണ്ടൽവാൽ, അസി. ജയിലർമാരായ എൽ.എസ്. കുപ്പുസ്വാമി, ശ്രീകാന്ത് തൽവാർ, ഹെഡ് വാർഡർമാരായ വെങ്കപ്പ, സമ്പത്ത് കുമാർ, വാർഡർ കെ. ബസപ്പ എന്നിവരെയാണ് സസ്​പെൻഡ് ചെയ്തത്. ദർശന്റെ മാനേജർ നാഗരാജ്, ബംഗളൂരുവിലെ ഗുണ്ട വിൽസൻ ഗാർഡൻ നാഗ, മറ്റൊരു ഗുണ്ട എന്നിവർക്കൊപ്പം ദർശൻ ജയിലിനകത്തെ വളപ്പിൽ കസേരയിട്ട് കാപ്പി കുടിച്ചും സിഗററ്റ് വലിച്ചും സമയം ചെലവിടുന്നതിന്റെയും മൊബൈൽ ഫോണിൽ വിഡിയോ ചാറ്റ് നടത്തുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് കൂട്ട നടപടി.

നടി പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശമയച്ചെന്ന കാരണത്താൽ ആരാധകനായ രേണുക സ്വാമിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ദർശനും പവിത്ര ഗൗഡയുമടക്കം 17 പേരാണ് ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്. കേസിൽ പവി​ത്ര ഗൗഡ ഒന്നാം പ്രതിയും ദർശൻ രണ്ടാം പ്രതിയുമാണ്. കഴിഞ്ഞ ജൂൺ ഒമ്പതിന് ബംഗളൂരു സുമനഹള്ളിയിലെ കനാലിൽ രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ദർശന്റെയും കൂട്ടാളികളുടെയും അറസ്റ്റിലേക്ക് നയിച്ചത്. പവി​ത്ര ഗൗഡയുടെ നിർദേശപ്രകാരം സുഹൃത്തായ ദർശനും കൂട്ടാളികളും ചേർന്ന് കൊല നടത്തുകയായിരുന്നു. 

Tags:    
News Summary - Court allows Darshan to be transferred to Bellary Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.