ബംഗളൂരു: മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ കെ.എസ്. ഈശ്വരപ്പ ശിവമൊഗ്ഗ ലോക്സഭ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. ബുധനാഴ്ച ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ട് വ്യാഴാഴ്ച തിരിച്ചെത്തിയ ശേഷം ഈശ്വരപ്പ പ്രഖ്യാപിച്ചതാണിത്.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭഗവാൻ രാമനും എന്റെ ഹൃദയത്തിലുണ്ട്. അമിത് ഷാ നിർദേശിച്ച പ്രകാരമാണ് താൻ ഡൽഹിയിൽ അദ്ദേഹത്തെ കാണാൻ പോയത്. കാണാൻ സൗകര്യമില്ലെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫിസ് അറിയിച്ചു. അത് തനിക്ക് സ്വതന്ത്രനായി മത്സരിക്കാനുള്ള അവസരമായി കാണുന്നു. പാർട്ടിയുടെ മുതിർന്ന നേതാവ് ആവശ്യപ്പെട്ടാൽ ചെന്നുകാണാതിരിക്കുന്നതെങ്ങനെ? അതാണ് പോയത്. കർണാടകയിൽ 28 ലോക്സഭ സീറ്റുകളിൽ ശിവമൊഗ്ഗ ഒഴികെ എല്ലായിടത്തും ബി.ജെ.പി സ്ഥാനാർഥികൾ ജയിക്കും. ശിവമൊഗ്ഗയിൽ ഞാനാണ് ജയിക്കുക’ -ഈശ്വരപ്പ ബംഗളൂരു വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഹാവേരി മണ്ഡലത്തിൽ തന്റെ മകൻ കെ.ഇ. കാന്തേശിനെ സ്ഥാനാർഥിയാക്കാമെന്ന് ഉറപ്പുനൽകിയ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്. യദ്യൂരപ്പ ചതിച്ചെന്ന് ആരോപിച്ചാണ് ഈശ്വരപ്പ നേതൃത്വവുമായി ഇടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.