ഒടുവിൽ പ്രഖ്യാപിച്ചു; കേരളത്തിലേക്ക് എ.സി സ്‍പെഷൽ ട്രെയിൻ

ബംഗളൂരു: ക്രിസ്മസ്-പുതുവത്സര അവധിക്കാല യാത്രാതിരക്ക് കണക്കിലെടുത്ത് ഒടുവിൽ കർണാടകയിൽനിന്ന് കേരളത്തിലേക്ക് ദക്ഷിണ പശ്ചിമ റെയിൽവേ സ്‍പെഷൽ ട്രെയിനുകൾ അനുവദിച്ചു. തെക്കൻ കേരളത്തിലേക്ക് മൈസൂരു-കൊച്ചുവേളി എ.സി സ്‍പെഷൽ (06211) ഡിസംബർ 23ന് ആദ്യ സർവിസും 25ന് രണ്ടാം സർവിസും നടത്തും. വടക്കൻ കേരളത്തിലേക്ക് മൈസൂരു-കണ്ണൂർ എ.സി സ്‍പെഷൽ (06221) ഡിസംബർ 30നും ജനുവരി ഒന്നിനുമാണ് സർവിസ്. തുടർ ദിവസങ്ങളിൽ ഇവ മടക്ക സർവിസും നടത്തും.

എന്നാൽ, ഇവ എ.സി ട്രെയിനുകളാണെന്നതും സർവിസിന്റെ സമയവും സ്റ്റോപ്പും സാധാരണ യാത്രക്കാർക്ക് തിരിച്ചടിയായി. പുലർച്ച രണ്ടോടെയാണ് സ്‍പെഷൽ ട്രെയിനുകൾ ബംഗളൂരുവിലെത്തുക. രാത്രിയോടെ ബസ്, മെട്രോ സർവിസുകൾ അവസാനിപ്പിക്കുന്നതിനാൽ നേരത്തെ സ്റ്റേഷനിലെത്തി മണിക്കൂറുകളോളം കാത്തിരിക്കുകയോ സ്റ്റേഷനിലെത്താൻ വൻ തുക നൽകി ടാക്സി സർവിസുകളെ ആശ്രയിക്കുകയോ വേണം.

ഹൊസൂർ-സേലം വഴിയുള്ള ട്രെയിനുകളായതിനാൽ കെ.ആർ പുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട് എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഗുണം ചെയ്യില്ല. ബംഗളൂരു കന്റോൺമെന്റ് കഴിഞ്ഞാൽ തമിഴ്നാട്ടിലെ ഹൊസൂരിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. ഇതോടെ ഇലക്ട്രോണിക് സിറ്റിയടക്കമുള്ള ഐ.ടി മേഖലയിലെ മലയാളികൾ ഏറെ ആശ്രയിക്കുന്ന കാർമലാരം സ്റ്റോപ് സ്‍പെഷൽ സർവിസിന് പുറത്തായി. ഫലത്തിൽ, സ്വകാര്യ ബസുകളിലെയും വിമാന ടിക്കറ്റുകളിലെയും നിരക്ക് കുതിച്ചുയരുമ്പോൾ അൽപം ഒരാശ്വാസം മാത്രമാണ് ഈ സർവിസുകൾ. 17 കോച്ചുകളുള്ള ട്രെയിനിൽ നാല് എ.സി ടു ടയർ കോച്ചുകളും 11 എ.സി ത്രീ ടയർ കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുമാണുള്ളത്.

മൈസൂരുവിൽനിന്ന് രാത്രി 11.30ന് പുറപ്പെടുന്ന മൈസൂരു-കൊച്ചുവേളി സ്‍പെഷലിൽ (06211) മൈസൂരുവിൽനിന്ന് കൊച്ചുവേളിയിലേക്ക് 1493 രൂപയാണ് അടിസ്ഥാന നിരക്ക്. റിസർവേഷൻ ചാർജും ജി.എസ്.ടിയുമടക്കം 1610 രൂപയാണ് ടിക്കറ്റ് നിരക്ക്. വെള്ളിയാഴ്ചത്തെ സർവിസിൽ ഏതാനും ടിക്കറ്റുകളും ഞായറാഴ്ചത്തെ സർവിസിൽ 500ലേറെ ടിക്കറ്റുകളും തേർഡ് എ.സിയിൽ ലഭ്യമാണ്. സെക്കൻഡ് എ.സി സീറ്റിന് 2210 രൂപയാണ് റിസർവേഷൻ ചാർജും ജി.എസ്.ടിയുമടക്കമുള്ള നിരക്ക്. വെള്ളിയാഴ്ചത്തെ സർവിസിൽ ഏതാനും ടിക്കറ്റുകളും ഞായറാഴ്ചത്തെ സർവിസിൽ 100ലേറെ ടിക്കറ്റുകളും ലഭ്യമാണ്.

മൈസൂരു ജങ്ഷനിൽനിന്ന് രാത്രി 11.30ന് പുറപ്പെടുന്ന മൈസൂരു-കൊച്ചുവേളി എക്സ്പ്രസ് (06211) മാണ്ഡ്യ (പുലർച്ച 12.02), കെങ്കേരി (പുലർച്ച 01.30) കെ.എസ്.ആർ ബംഗളൂരു (പുലർച്ച 2.10), ബംഗളൂരു കന്റോൺമെന്റ് (പുലർച്ച 2.20), ഹൊസൂർ (3.40), ധർമപുരി (4.50), സേലം (രാവിലെ 7.53), ഈറോഡ് (8.50), തിരുപ്പൂർ (9.43), കോയമ്പത്തൂർ ജങ്ഷൻ (10.42), പാലക്കാട് (11.40), തൃശൂർ (ഉച്ചക്ക് 1.02), ആലുവ (2.00), എറണാകുളം ടൗൺ (2.27), കോട്ടയം (വൈകീട്ട് 3.57), ചങ്ങനാശ്ശേരി (4.39), തിരുവല്ല (4.52), ചെങ്ങന്നൂർ (5.05), മാവേലിക്കര (5.30), കായംകുളം ജങ്ഷൻ (5.41), കൊല്ലം (6.03) വഴി രാത്രി 7.20ന് കൊച്ചുവേളിയിലെത്തും.

കൊച്ചുവേളിയിൽനിന്ന് തിരിച്ച് ഡിസംബർ 24നും 26നും സ്‍പെഷൽ ട്രെയിൻ ബംഗളൂരു വഴി മൈസൂരുവിലേക്ക് സർവിസ് നടത്തും. കൊച്ചുവേളിയിൽനിന്ന് രാത്രി 10ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 7.15ന് മൈസൂരുവിലെത്തുന്ന കൊച്ചുവേളി-മൈസൂരു സ്‍പെഷലിൽ (06212) ഡിസംബർ 24നും 26നും തേർഡ് എ.സിയിൽ 500ലേറെ ടിക്കറ്റുകൾ ലഭ്യമാണ്. സെക്കൻഡ് എ.സിയിലാകട്ടെ 150ലേറെ ടിക്കറ്റുകളുമുണ്ട്. കൊല്ലം (രാത്രി 10.57), കായംകുളം (11.35), മാവേലിക്കര (11.47),

ചെങ്ങന്നൂർ (പുലർച്ച 12.02), തിരുവല്ല (12.17), ചങ്ങനാശ്ശേരി (12.30), കോട്ടയം (12.45), എറണാകുളം ടൗൺ (2.10), ആലുവ (2.37), തൃശൂർ (3.12), പാലക്കാട് (4.30), കോയമ്പത്തൂർ (രാവിലെ 6.25), തിരുപ്പൂർ (7.15), ഈറോഡ് (8.15), സേലം (9.25), ധർമപുരി (11.33), ഹൊസൂർ (ഉച്ചക്ക് 1.00), ബംഗളൂരു കന്റോൺമെന്റ് (വൈകീട്ട് 3.48), കെ.എസ്.ആർ ബംഗളൂരു (4.00), കെങ്കേരി (4.21), മാണ്ഡ്യ (5.35) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

പാലക്കാട് വരെ മൈസൂരു-കൊച്ചുവേളി സ്‍പെഷൽ ട്രെയിനിന്റെ അതേ സ്റ്റോപ്പും സമയക്രമവുമാണ് മൈസൂരു-കണ്ണൂർ എ.സി സ്‍പെഷൽ (06221) പാലിക്കുക. പാലക്കാട് കഴിഞ്ഞാൽ ഒറ്റപ്പാലം (ഉച്ചക്ക് 12.15), ഷൊർണൂർ (1.00), തിരൂർ (2.00), കോഴിക്കോട് (വൈകീട്ട് 3.00), വടകര (4.00), തലശ്ശേരി (4.35), കണ്ണൂർ (5.15) എന്നിങ്ങനെയാണ് സമയക്രമം. കണ്ണൂർ-മൈസൂരു എ.സി സ്‍പെഷൽ (06222) കണ്ണൂരിൽനിന്ന് ഡിസംബർ 31, ജനുവരി രണ്ട് തീയതികളിൽ സർവിസ് നടത്തും. രാത്രി 8.55ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് 2.30ന് മൈസൂരുവിലെത്തും.

ഈ സർവിസുകൾക്ക് പുറമെ, നവംബർ 21 മുതൽ ശബരിമല സ്‍പെഷൽ സർവിസ് ആരംഭിച്ച വിജയപുര-കൊല്ലം വീക്കിലി എക്സ്പ്രസ് സ്‍പെഷൽ (07385) ജനുവരി 16 വരെയും ഡിസംബർ നാലിന് ആരംഭിച്ച ബെളഗാവി-കൊല്ലം എക്സ്പ്രസ് വീക്കിലി സ്‍പെഷൽ (07361) ജനുവരി 15 വരെയും സർവിസ് നടത്തും.

തിരക്കു കുറക്കാൻ അധിക കോച്ചുകൾ

ബംഗളൂരു: യാത്രാതിരക്ക് കണക്കിലെടുത്ത് ഏതാനും ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. യശ്വന്ത്പുർ-കൊച്ചുവേളി-യശ്വന്ത്പുർ ഗരീബ് രഥ് എക്സ്പ്രസിൽ (16511/16512) ഒരു സ്ലീപ്പർ ക്ലാസും ഒരു എ.സി ത്രീ ടയർ കോച്ചും ഒരു എ.സി ടു ടയർ കോച്ചും ഡിസംബർ 28 മുതൽ അധികമായി അനുവദിച്ചു.

കെ.ആർ പുരം വഴി കടന്നുപോകുന്ന തിരുവനന്തപുരം- ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്-തിരുവനന്തപുരം എക്സ്പ്രസിൽ (16332/16331) മൂന്ന് എ.സി ത്രീ ടയർ ഇക്കോണമി കോച്ചുകൾ നവംബർ 26 മുതൽ അനുവദിച്ചിരുന്നു. ഇതിനുപുറമെ, ഡിസംബർ 17 മുതൽ ഒരു എ.സി ത്രീ ടയർ ഇക്കോണമി കോച്ചുകൂടി അനുവദിച്ചു.

കെ.എസ്.ആർ ബംഗളൂരു സിറ്റിയിൽനിന്ന് മംഗളൂരു വഴി കണ്ണൂരിലേക്കും തിരിച്ചുമുള്ള എക്സ്പ്രസിൽ (ട്രെയിൻ നമ്പർ 16511/16512) ഡിസംബർ 28 മുതൽ ഒരു എ.സി ത്രീ ടയർ, ഒരു എ.സി ടു ടയർ, ഒരു സ്ലീപ്പർ ക്ലാസ് കോച്ചുകൾ വീതം അധികം അനുവദിച്ചതായി റെയിൽവേ അറിയിച്ചു. 

News Summary - Finally declared; AC special train to Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.