ബംഗളൂരു: ഉത്തരകന്നഡ ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിൽ ലഭ്യമായ വിഭവങ്ങൾ ഉപയോഗപ്പെടുത്തി കാലതാമസമില്ലാതെ രക്ഷാപ്രവർത്തനം നടത്തിയെന്ന് കർണാടക സർക്കാർ ഹൈകോടതിയെ അറിയിച്ചു. ഷിരൂർ ദുരന്തത്തിൽ ഹൈകോടതി ആവശ്യപ്പെട്ട പ്രകാരം കർണാടക സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിലാണ് ഈ വിവരം.
ഉത്തരകന്നഡയിൽ മഴക്കാല ദുരന്തം കണക്കിലെടുത്ത് നേരത്തെതന്നെ ദേശീയ ദുരന്ത നിവാരണ സേനയെ സജ്ജമാക്കിയിരുന്നതായും അപകട വിവരമറിഞ്ഞയുടൻ ഈ സംഘത്തെ സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും അഗ്നി രക്ഷാസേനയുടെയും സഹായത്തോടെ രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചതായും കോടതിയെ അറിയിച്ചു.
ഷിരൂർ ഉൾപ്പെടുന്ന ഉത്തര കന്നഡ മേഖലയിൽ കഴിഞ്ഞ 23 ദിവസമായി കനത്ത മഴയും കാറ്റും തുടരുകയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 85 ശതമാനം അധികമായാണ് മേഖലയിൽ മഴ ലഭിച്ചത്. സാധാരണ 751 മില്ലീ ലിറ്റർ മഴ ലഭിക്കുന്നിടത്ത് 1389 മില്ലീലിറ്റർ മഴയാണ് ലഭിച്ചത്.
ജൂലൈ 16ന് രാവിലെ 8.30ഓടെ ഏകദേശം 110 മീറ്റർ നീളത്തിലും 130 മീറ്റർ വീതിയിലും 50 മീറ്റർ ഉയരത്തിലും മണ്ണിടിച്ചിലുണ്ടായി. ദേശീയപാത 66ൽ 150 മീറ്ററോളം അവശിഷ്ടങ്ങൾ അടിഞ്ഞിരുന്നു. മൂന്ന് ഗ്യാസ് ടാങ്കർ ലോറികളും മരം കയറ്റിയ ലോറിയും അവയിലെ ഡ്രൈവർമാരും ദേശീയപാതയോരത്ത് ചായക്കട നടത്തിയിരുന്ന അഞ്ചംഗ കുടുംബവും ഗംഗാവാലി പുഴയിലെ മറുകരയിലെ ഉളുവരെ വില്ലേജിലെ വീട്ടമ്മയും ദുരന്തത്തിൽപെട്ടു. ജൂലൈ 23 വരെ നടത്തിയ തിരച്ചിലിൽ എട്ടു മൃതദേഹങ്ങൾ കണ്ടെടുത്തതായും കോടതിയെ കർണാടക സർക്കാർ അറിയിച്ചു.
മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. സുഭാഷ് ചന്ദ്രൻ കെ.ആർ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ ചീഫ് ജസ്റ്റിസ് എന്‍.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ചിന്റെ മുമ്പാകെ ഗവ. പ്ലീഡര്‍ അനുകാംക്ഷ കാല്കേരിയാണ് ബുധനാഴ്ച വൈകീട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേന്ദ്ര സർക്കാറിന്റെ റിപ്പോർട്ട് ചൊവ്വാഴ്ച സമർപ്പിച്ചിരുന്നു.
ബുധനാഴ്ച ഉച്ചക്ക് 2.30ഓടെ ഹരജി പരിഗണനക്കെടുത്തെങ്കിലും ഈ സമയം കർണാടക സര്‍ക്കാറിന്റെ അഡ്വക്കറ്റ് ജനറൽ ഹാജരായില്ല. റിപ്പോർട്ട് ആവശ്യപ്പെട്ട കോടതിയോട്, വൈകുന്നേരത്തിനുള്ളില്‍ ഹാജരാക്കാമെന്ന് അറിയിക്കുകയായിരുന്നു. റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം വേണമെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വി. ചിദംബരേശ് ആവശ്യപ്പെട്ടു. ഇതോടെ ഹരജി പരിഗണിക്കുന്നത് ആഗസ്റ്റ് ഒന്നിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.