ബംഗളൂരു:കർണാടക പൊലീസ് സേനയിലെ കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ അംഗങ്ങൾ അണിയുന്ന ബ്രിട്ടീഷ്ഭ രണ കാലത്തെ തൊപ്പി ഉപേക്ഷിക്കാൻനടപടിയാരംഭിച്ചു. കേരളത്തിലെപോലെ സ്മാർട്ട് പീക്ക്ഡ് തൊപ്പിയിലേക്കാണ് പരിഷ്‍കരണ ലക്ഷ്യം.
തൊപ്പി മാറ്റണമെന്ന ആവശ്യം കേരളത്തിൽ പരിഷ്കരണം നടപ്പായ മുതൽ ഉയർന്നിരുന്നു. റാലികൾ, പ്രതിഷേധങ്ങൾ, ലാത്തി ചാർജുകൾ എന്നിവ നടക്കുമ്പോൾ നിലവിലുള്ള തൊപ്പികൾ പലപ്പോഴും ശല്യമാവുന്നു.ശരിയായി തലയിൽ നിൽക്കുന്നില്ല, ഓടുന്നതിനിടയിൽ വീണാൽ അത് അവഹേളനം മാത്രമല്ല, യൂണിഫോമിനോടുള്ള അനാദരവുമാവുന്നു.
തൊപ്പികളുടെ ആരോഗ്യപരമായ പ്രതികൂല ഫലങ്ങളെക്കുറിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ പൊലീസ് ഹെഡ് കോൺസ്റ്റബിൾമാർക്കും കോൺസ്റ്റബിൾമാർക്കും പീക്ക് ക്യാപ്പുകൾ നൽകിയിട്ടുണ്ട്.
കർണാടകയിൽ ഇതേ മോഡൽ പുറത്തിറക്കുന്ന വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡിജി-ഐജി പി ഡോ. അലോക് മോഹൻ നിർദേശിച്ചു. ക്യാപ്പുകളുടെ വിതരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഏപ്രിൽ നാലിന് സംസ്ഥാന സായുധ റിസർവ് സേനയുടെ (കെഎസ്ആർപി) അഡീ. ഡയറക്ടർ ജനറൽ ഓഫ് പോലീസിന്റെ അധ്യക്ഷതയിൽ കിറ്റ് സ്പെസിഫിക്കേഷൻ കമ്മിറ്റിയുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
ബംഗളൂരു നോർത്ത് ഡിവിഷൻ, ആസ്ഥാന ഡിവിഷൻ ഐജിപി, സിഎആർ ഡിസിപിമാർ, ബംഗളൂരു സിറ്റി ജില്ല എസ്പി, കെഎസ്ആർപി കമാൻഡന്റ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഈ യോഗത്തിൽ നിലവിലെ പോലീസ് തൊപ്പിയുടെ ഗുണദോഷങ്ങളെക്കുറിച്ച് ചർച്ച നടക്കും. ഒരു പീക്ക് ക്യാപ്പ് ശുപാർശ ഇതിലാണ് ഉരുത്തിരിയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.