എച്ച്.ഡി. കുമാരസ്വാമി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
ബംഗളൂരു: കർണാടക രാഷ്ട്രീയത്തിലെ കിങ് മേക്കർ എന്ന വിശേഷണമുള്ള ജനതാദൾ സെക്കുലർ (ജെ.ഡി-എസ്) നേതാവ് എച്ച്.ഡി. കുമാരസ്വാമി കേന്ദ്രമന്ത്രി പദത്തിലേറുമ്പോൾ പാർട്ടിക്കും പുതുജീവൻ. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2023ലെ നിയമസഭ തെരഞ്ഞെടുപ്പിലും ദയനീയ പ്രകടനം നടത്തിയ ജെ.ഡി-എസ് ഉൾപാർട്ടി കലഹത്തെ തുടർന്ന് പ്രതിസന്ധിയിൽ ഉഴലവെയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നേട്ടം കൈവരിക്കുന്നത്. ബി.ജെ.പിയുമായി സഖ്യം തീർക്കാനുള്ള കുമാരസ്വാമിയുടെ തീരുമാനം പാർട്ടിയിൽ കലഹത്തിനും പിളർപ്പിനും വഴിവെച്ചിരുന്നു.
പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ മനഃസാക്ഷി അടുപ്പക്കാരനായ സി.എം. ഇബ്രാഹിം, ദേശീയ ജനറൽ സെക്രട്ടറി സി.കെ. നാണു അടക്കമുള്ളവർ പാർട്ടി വിടുകയും കേരള ജെ.ഡി-എസ് ഘടകം ദേവഗൗഡയിൽനിന്ന് അകലുകയും ചെയ്തിരുന്നു. എല്ലാ പ്രതിസന്ധികൾക്കും നടുവിൽനിന്ന് ബി.ജെ.പി സഖ്യത്തിൽ മത്സരിച്ച ജെ.ഡി-എസ് കർണാടകയിൽ മത്സരിച്ച മൂന്നു സീറ്റിൽ രണ്ടെണ്ണം കൈപ്പിടിയിലൊതുക്കി. കുമാരസ്വാമി കേന്ദ്രമന്ത്രിയാവുമെന്ന പ്രചാരണത്തിലാണ് മാണ്ഡ്യ അനുകൂലമായതെങ്കിൽ കോലാറിൽ കോൺഗ്രസിലെ തമ്മിലടി ജെ.ഡി-എസിന്റെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
കർണാടകയിൽ കോൺഗ്രസുമായും ബി.ജെ.പിയുമായും മാറിമാറി സഖ്യം തീർത്ത പാർട്ടിയാണ് ജെ.ഡി-എസ്. ആർക്കും ഭൂരിപക്ഷം കിട്ടാതിരുന്ന 2004ൽ കോൺഗ്രസുമായും 2006ൽ ബി.ജെ.പിയുമായും 2018ൽ കോൺഗ്രസുമായും കൂട്ടുണ്ടാക്കി സർക്കാർ രൂപവത്കരിച്ചു. കുറഞ്ഞ സീറ്റുകളാണ് കൈയിലുണ്ടായിരുന്നതെങ്കിലും ഈ സന്ദർഭങ്ങളിലെല്ലാം കുമാരസ്വാമി കിങ്മേക്കറെന്ന നിലയിൽ മുഖ്യമന്ത്രിയായി. പാർട്ടി പ്രവർത്തകർ പ്രിയത്തോടെ കുമാരണ്ണ എന്നു വിളിക്കുന്ന കുമാരസ്വാമിയുടെ കരിയർ സിനിമയും രാഷ്ട്രീയവും ബന്ധപ്പെട്ടാണ് കിടക്കുന്നത്.
എച്ച്.ഡി. ദേവഗൗഡയുടെയും ഭാര്യ ചെന്നമ്മയുടെയും ആറു മക്കളിൽ ഒരുവനായി ഹാസൻ ഹൊളെനരസിപുര ഹരദനഹള്ളിയിൽ 1959 ഡിസംബർ 16നായിരുന്നു കുമാരസ്വാമിയുടെ ജനനം. ഹൊളെനരസിപുര എം.എൽ.എയും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണ സഹോദരനാണ്. ഹാസനിൽ പ്രാഥമിക വിദ്യാഭ്യാസവും ബംഗളൂരുവിൽനിന്ന് ഉന്നത വിദ്യാഭ്യാസവും പൂർത്തിയാക്കി. രാഷ്ട്രീയത്തിലേക്ക് കടക്കും മുമ്പും കന്നട സിനിമ മേഖലയിൽ നിർമാതാവെന്ന നിലയിൽ ശോഭിച്ചു.
1996ൽ കനകപുര പാർലമെന്റ് മണ്ഡലത്തിൽനിന്ന് (ഇപ്പോൾ ബംഗളൂരു റൂറൽ) വിജയത്തോടെയാണ് രാഷ്ട്രീയ പ്രവേശം. എന്നാൽ, 1998ൽ കനകപുരയിൽ നിന്നുതന്നെ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കെട്ടിവെച്ച കാശടക്കം പോയി. 1999ൽ സാത്തനൂർ നിയമസഭ മണ്ഡലത്തിൽ ഡി.കെ. ശിവകുമാറിനോടും തോറ്റു. പിന്നീട്, 2004 നിയമസഭ തെരഞ്ഞെടുപ്പിൽ രാമനഗരയിൽനിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 2004ൽ തൂക്കു മന്ത്രിസഭയായതിനാൽ കോൺഗ്രസുമായി വിലപേശി ജെ.ഡി-എസ് മുഖ്യമന്ത്രി പദം നേടി. കുമാരസ്വാമിക്കായിരുന്നു യോഗം. പിന്നീട് കോൺഗ്രസിന്റെ ധരംസിങ്ങിന് അവസരം നൽകാതെ ജെ.ഡി-എസ് സഖ്യ പിന്തുണ പിൻവലിച്ചു.
തുടർന്ന് 2006ൽ ബി.ജെ.പിക്കൊപ്പം സഖ്യംചേർന്ന് കുമാരസ്വാമി മുഖ്യമന്ത്രിയായി. 2007ൽ ബി.ജെ.പിക്ക് ഭരണം കൈമാറണമെന്നായിരുന്നു കരാറെങ്കിലും കുമാരസ്വാമി സ്ഥാനമൊഴിയാൻ തയാറായില്ല. ഇതോടെ കർണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വം രൂപപ്പെടുകയും രാഷ്ട്രപതി ഭരണം വരുകയും ചെയ്തു. പിന്നീട് 2018ൽ ആർക്കും ഭൂരിപക്ഷം ലഭിക്കാതായപ്പോൾ കോൺഗ്രസിനൊപ്പം ജെ.ഡി-എസ് നിന്നു. 37 സീറ്റേ ലഭിച്ചുള്ളൂവെങ്കിലും സഖ്യ ധാരണപ്രകാരം കുമാരസ്വാമി മുഖ്യമന്ത്രിയായി. മതേതര പാർട്ടിയെന്ന് പേരിലുള്ള ജെ.ഡി-എസ് വർഗീയ നയങ്ങൾ സ്വീകരിക്കുന്ന ബി.ജെ.പിയുമായി സഖ്യം തീർക്കുന്നതിനെതിരെ പാർട്ടിക്കകത്തുനിന്ന് കഠിന വിമർശനമുയർന്നിരുന്നു.
എന്നാൽ, ബി.ജെ.പിക്കൊപ്പം നിൽക്കാനുള്ള എച്ച്.ഡി. ദേവഗൗഡയുടെയും എച്ച്.ഡി. കുമാരസ്വാമിയുടെയും തീരുമാനം, ആദർശം ബലികഴിച്ചാണെങ്കിലും പാർട്ടിയെ തൽക്കാലം പുനരുജ്ജീവിപ്പിക്കാനുള്ള ഇന്ധനമായി മാറുകയായിരുന്നു. പാർട്ടിയിൽ കുടുംബവാഴ്ച എന്ന പേരുദോഷം മായ്ക്കാൻ കുമാരസ്വാമിക്ക് താൽപര്യമില്ല. ദേവഗൗഡ കുടുംബം തന്നെയാണ് ജനതാദൾ സെക്കുലറിന്റെ എൻജിനെന്നും അതില്ലാതെ പാർട്ടി അതിജീവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.