ബംഗളൂരു: ജെ.ഡി-എസ് കേരള ഘടകത്തെ ഇടതുമുന്നണിയിൽ തുടരാൻ അനുവദിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ മഹാമനസ്കതയെന്ന് ജെ.ഡി-എസ് കർണാടക അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി. പിണറായിയുടെ മഹാമനസ്കതക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജെ.ഡി-എസ് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് കുമാരസ്വാമിയുടെ പ്രസ്താവന.
എൻ.ഡി.എക്കൊപ്പം ജെ.ഡി-എസിന്റെ കർണാടക ഘടകമാണ് സഖ്യം ചേരുന്നത്. കർണാടകയിലെയും കേരളത്തിലെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ജെ.ഡി-എസിന്റെ കേരള ഘടകം സോഷ്യലിസ്റ്റ് ആശയധാര പിന്തുടരുന്നതിൽ തെറ്റില്ല. കേരള ഘടകം എൻ.ഡി.എയിൽ ചേരില്ലെന്നതാണ് തങ്ങളുടെ നിലപാട്.
അവർ കേരളത്തിൽ ഇടതുമുന്നണിയുടെ ഭാഗമായിമാത്രം തുടരും. ഇടതുമുന്നണിയുമായുള്ള ദീർഘകാല ബന്ധം അവർ തുടരും. ജെ.ഡി-എസ്-ബി.ജെ.പി സഖ്യത്തിന് പിണറായി വിജയൻ അനുമതി നൽകിയെന്ന് ദേവഗൗഡ പറഞ്ഞിട്ടില്ല. സഖ്യം സംബന്ധിച്ച ചർച്ച ജെ.ഡി-എസിന്റെ ആഭ്യന്തരകാര്യമാണെന്നും അത് കേരള മുഖ്യമന്ത്രിയുമായി ചർച്ച നടത്തേണ്ടതില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.
ബി.ജെ.പിയുമായുള്ള സഖ്യം ആശയപരമായി ശരിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇന്ത്യയിൽ എവിടെയാണ് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ആശയപ്പോരാട്ടം നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ബിഹാറിന്റെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ നിതീഷ് കുമാർതന്നെയാണ് എതിർമുന്നണിയിൽനിന്ന് മോദിക്കെതിരെ സംസാരിക്കുന്നത്. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യത്തിനനുസരിച്ച് പാർട്ടിക്ക് തീരുമാനമെടുക്കാനാണ് ജെ.ഡി-എസ് നിർദേശമെന്നും കുമാരസ്വാമി പറഞ്ഞു.
ജെ.ഡി-എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ മകനായ എച്ച്.ഡി. കുമാരസ്വാമിയെ വ്യാഴാഴ്ചയാണ് കർണാടക അധ്യക്ഷനായി നിയമിച്ചത്. ബി.ജെ.പി സഖ്യത്തിന്റെ പേരിൽ ഇടഞ്ഞ സി.എം. ഇബ്രാഹിമിനെ നീക്കിയാണ് കുമാരസ്വാമിയെ അധ്യക്ഷനാക്കിയത്.
കർണാടകയിലെ ജെ.ഡി-എസ്-ബി.ജെ.പി സഖ്യത്തിന് പിണറായി വിജയൻ അനുകൂലിച്ചെന്ന് ആദ്യം പ്രസ്താവന നടത്തിയ ദേവഗൗഡ പ്രസ്താവന വിവാദമായതോടെ തിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ വിഷയത്തിൽ വിശദീകരണവുമായി കുമാരസ്വാമി ശനിയാഴ്ച ബംഗളൂരുവിൽ വാർത്തസമ്മേളനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.