ബംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയ ആർ.എസ്.എസ് നേതാവ് കല്ലട്ക്ക പ്രഭാകർ ഭട്ടിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൗരാവകാശ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ വെള്ളിയാഴ്ച പ്രതിഷേധ സംഗം സംഘടിപ്പിക്കും. ഫ്രീഡം പാർക്കിൽ വൈകീട്ട് നാലു മുതൽ അഞ്ചുവരെയാണ് പ്രതിഷേധം അരങ്ങേറുക. മണ്ഡ്യ ശ്രീരംഗപട്ടണയിൽ വിദ്വേഷ പ്രസംഗം നടത്തിയ പ്രഭാകർ ഭട്ടിനെതിരെ മണ്ഡ്യ പൊലീസ് ചൊവ്വാഴ്ച ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. എന്നാൽ, ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ ഹനുമാൻ ജയന്തി ആഘോഷ ഭാഗമായി സംഘടിപ്പിച്ച സങ്കീർത്തന യാത്ര ഉദ്ഘാടനം ചെയ്യവേ നടത്തിയ പരാമർശങ്ങൾക്കെതിരെ സാമൂഹിക പ്രവർത്തക നജ്മ നസീർ നൽകിയ പരാതിയിലാണ് കേസ്. മുത്തലാഖ് എന്ന കുറ്റകൃത്യം 2019ൽ പാർലമെന്റ് പാസാക്കിയ ബില്ലിലൂടെ നരേന്ദ്ര മോദി ഇല്ലാതാക്കിയതോടെയാണ് മുസ്ലിം സ്ത്രീകൾക്ക് സ്ഥിരം ഭർത്താവ് ലഭിച്ചത് എന്നും അതുവരെ മുസ്ലിം വനിതകൾക്ക് ഉറച്ച വിവാഹം ഇല്ലായിരുന്നെന്നുമാണ് കല്ലട്ക്ക പ്രഭാകർ പറഞ്ഞത്.
ഹിജാബ് വിലക്ക് നീങ്ങിയാൽ കോളജ് പഠനം തുടരും എന്ന് പറഞ്ഞ വിദ്യാർഥി മുസ്കാൻ ഖാനെ വെല്ലുവിളിക്കുകയും ചെയ്തു. കല്ലട്ക്ക പ്രഭാകർ ഭട്ടിനെ അറസ്റ്റ് ചെയ്യണമെന്ന് ദക്ഷിണ കന്നട-ഉഡുപ്പി ജില്ല മുസ്ലിം സെൻട്രൽ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.